മലപ്പുറം കലക്ടറേറ്റില്‍ പൊട്ടിയത് ബോംബ് തന്നെയെന്ന് കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ് ആണെന്നാണ് നിഗമനം. ബേസ് മൂവ്മെന്റ് എന്ന് എഴുതിയ ഒരു പെട്ടിയും അതിന്‍റെ ഉള്ളില്‍ നിന്ന് ലഘുലേഖകളും പെന്‍ഡ്രൈവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയി ട്ടുണ്ട്.
ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ യുപിയില്‍ ബീഫ് കഴിച്ചതിന്‍റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖാലാക്കിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഇത് കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്. ഈ സ്ഫോടനം കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തോടു സമാനമാണെന്നാണ് വിലയിരുത്തല്‍. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം കലക്ടര്‍ എ.ഷൈനാമോള്‍ പറഞ്ഞു. കൊല്ലത്ത് സ്ഫോടമുണ്ടായപ്പോളും ഷൈനാമോളായിരുന്നു കലക്ടര്‍. കളക്ടറെ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ, അപായ ഭീഷണിയോ ആണോ ഈ സ്ഫോടനമെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ബേസ് മൂവ്മെന്റ് എന്ന പേരില്‍ നേരത്തെ ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകയിലും കോടതി പരിസരത്ത് തീവ്രവാദ ഗ്രൂപ്പുകള്‍ സ്ഫോടനം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സഹായം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.