തലശ്ശേരിയില്‍ ബിജെപി ഓഫീസിന്‌ സമീപം ഒളിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടി; 3 പേര്‍ക്ക് പരിക്ക്

തലശേരി: ജൂബിലി റോഡ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട് കരിക്കുളത്തില്‍വീട്ടില്‍ പ്രവീണ്‍(33), വേളം കുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീക്ക്(34) എന്നിവരെ ഗുരുതരപരിക്കോടെ തലശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ പ്രവീണിന്‍റെ മൂക്കിന്‍റെ ഒരുഭാഗം അറ്റുപോയി. കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. എംജി റോഡിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ പട്ടാപ്പകലുണ്ടായ സ്‌ഫോടനം നഗരത്തെ നടുക്കുന്നതായി.

പൂജാസ്റ്റോറിലേക്കാവശ്യമായ പച്ചിലമരുന്നുകള്‍ ശേഖരിക്കാന്‍ ചന്ദ്രവിലാസം ഹോട്ടലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിയതായിരുന്നു പരിക്കേറ്റവര്‍. കൂട്ടിയിട്ട കല്ലിന് മുകളില്‍ കയറി മരുന്ന് ശേഖരിക്കവെ വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ മൂവരും തെറിച്ചുവീണു.

ആര്‍എസ്‌എസ്-ബിജെപിക്കാര്‍ സൂക്ഷിച്ച പൈപ്പ്‌ബോംബാണ് പൊട്ടിയതെന്ന് സംശയിക്കുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ബിജെപി അക്രമം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് ബി ജെ പി മണ്ഡലം ഓഫീസിന് സമീപം നടന്ന വന്‍ സ്‌ഫോടനമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എം എല്‍ എ പറഞ്ഞു.

prp

Related posts

Leave a Reply

*