മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്ത് മലയാളം ടെലിവിഷന്‍ അവതാരിക

തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് മതവിഭാഗങ്ങളിൽപ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാനാവശ്യപ്പെട്ട്  ടെലിവിഷൻ അവതാരകയായ ശ്രീജ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇവർ പോസ്റ്റിട്ടിരിക്കുന്നത്.

യുവാവിന്‍റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെൽപ്പലൈൻ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായരുടെ ആഹ്വാനം. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകർത്തിയതാണെന്നാണ് പോസ്റ്റിൽ നിന്നുള്ള സൂചന.

ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിപ്പിക്കുന്നത്. വ്യാപകമായ വിമർശനമാണ് ശ്രീജ നായരുടെ പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം ഈ ആഹ്വാനം സ്വീകരിച്ച ചിലർ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു. ‘എന്തിനാണിങ്ങനെ വർഗ്ഗീയത പരത്തുന്നത്? സ്‌പെഷ്യൽ മാരിയേജ് ആക്ടിനെ അധിക്ഷേപിക്കുക ആണ് ചെയ്യുന്നത്’ എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിർത്തും എതിർക്കുന്നവരെ വർഗ്ഗീയമായി വിമർശിച്ചും പോസ്റ്റിന് ചുവടെ ചേരിതിരിഞ്ഞ് വാക്പോരും തുടരുന്നു.

മതം മാറാതെ രണ്ട് മതവിഭാഗങ്ങളിൽ പെട്ടവർക്ക് വിവാഹം കഴിക്കാനുള്ള നിയമപരമായ സാധ്യതയാണ് സ്പെഷ്യൽ മാര്യേജ് ആക്ട് എന്ന് അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് ചെറുപ്പക്കാർ മതം മാറാതെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്  ഒരു മതേതര സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും നല്ല മാതൃകയാണ്. അതിന് വർഗ്ഗീയമായി തടസപ്പെടുത്തും എന്ന പരസ്യമായ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഹരീഷ് വ്യക്തമാക്കി.

ഇന്ത്യൻ മതേതരത്വത്തിന് എതിരായ പരസ്യമായ വെല്ലുവിളിയും വർഗ്ഗീയതയുടെ ആൾക്കൂട്ട നീതിക്കുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട ശ്രമമല്ല. സമാനമായ കൂട്ടായ പരിശ്രമങ്ങൾ സമൂഹമാധ്യമത്തിൽ ധാരാളം നടക്കുന്നുണ്ടെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. അതേസമയം മതരഹിതമായ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍റെ അന്തസത്തയെന്നും അതിനെ മതത്തിന്‍റെ പേരില്‍ തടയുന്നത് നിയമവിരുദ്ധമാണെന്നും അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മായ കൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*