റാഞ്ചി: കോവിഡ് രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനില്ക്കുേമ്ബാള് എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുമെന്ന ഭീതിയില്‍ വീണ്ടും പലായനം ആരംഭിച്ച് കുടിയേറ്റ തൊഴിലാളികള്‍. രാത്രികാല കര്‍ഫ്യൂവും കൂടിനില്‍ക്കാന്‍ വിലക്കുമുള്‍പെടെ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്. മിക്ക നഗരങ്ങളിലും വിലക്ക് പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്ഡൗണ്‍ നടപ്പാക്കിയ ഇടങ്ങളുമുണ്ട്. അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍ പെട്ടുപോയ ഒരു വര്‍ഷം പഴക്കമുള്ള ഓര്‍മകളില്‍ നടുങ്ങിയാണ് അന്നവും തൊഴിലും തേടി തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും നാടുപിടിക്കാന്‍ തുടങ്ങിയത്.
മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി തുടങ്ങി കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍നിന്നാണ് പലായനം കൂടുതല്‍. ഇതര സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ തേടി പോകുന്ന സംസ്ഥാനങ്ങളിലൊന്നായ ഝാര്‍ഖണ്ഡിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്ത്, കേരള സംസ്ഥാനങ്ങളില്‍നിന്നും മടക്കം ആരംഭിച്ചിട്ടുണ്ട്. മുംബൈ, സൂറത്ത് നഗരങ്ങളില്‍നിന്ന് തിരിക്കുന്ന ട്രെയിനുകളില്‍ ഇത്തരം യാത്രക്കാര്‍ നിറഞ്ഞുയാത്ര ചെയ്യുന്നതായാണ് സൂചന.
കേരളം, ബംഗാള്‍, ആസാം, തമിഴ്നാട്, പുതുച്ചേരി നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തില്‍ നിര്‍ണായക പങ്കു വഹിച്ചതായാണ് കണക്കാക്കുന്നത്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലാണ്. അടുത്ത നാലാഴ്ച അതി നിര്‍ണായകമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശിക കണ്ടെയ്ന്മെന്റ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു.