ലഡാക്കിലെ പിരിമുറുക്കങ്ങള്‍ക്ക് പിന്നാലെ, അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റെയില്‍ പാത നിര്‍മിക്കാനൊരുങ്ങി ചൈന

ബീജിംഗ് : അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷം തുടരുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്തുകൂടി റെയില്‍പാത നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിഷ്വാന്‍ പ്രവിശ്യയിലെ യാആനേയും ടിബറ്റിലെ ലിന്‍സിയേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിഷ്വന്‍ – ടിബറ്റ് റെയില്‍ പാതയാണിത്.

റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാതയിലെ രണ്ട് തുരങ്കങ്ങളുടെയും പാലത്തിന്റെയും പവര്‍ സപ്ലേ പ്രോജക്ടിന്റെയും പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ചൈനീസ് റെയില്‍വേ അറിയിച്ചിരുന്നു. ക്വിന്‍ഖായ് – ടിബറ്റ് റെയില്‍ പാതയ്ക്ക് പിന്നാലെ ടിബറ്റില്‍ നിന്നുമുള്ള രണ്ടാമത്തെ ചൈനീസ് പാതയാണ് സിഷ്വന്‍ – ടിബറ്റ് റെയില്‍ പാത.

സിഷ്വന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡുവില്‍ നിന്നാണ് സിഷ്വന്‍ – ടിബറ്റ് റെയില്‍ പാത തുടങ്ങുന്നത്. റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറില്‍ നിന്നും 13 മണിക്കൂര്‍ ആയി ചുരുങ്ങും. ടിബറ്റിലെ ലിന്‍സി, അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപമാണ്.

അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന ആരോപിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇതിനെ തള്ളിക്കളയുന്നു. 1,011 കിലോമീറ്റര്‍ ആണ് യാആന്‍ മുതല്‍ ലിന്‍സി വരെയുള്ള പാതയുടെ നീളം. മണിക്കൂറില്‍ 120 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഇതിലേ സഞ്ചരിക്കും. 319.8 ബില്യണ്‍ യുവാന്‍ ( 47.8 ബില്യണ്‍ ഡോളര്‍ ) ആണ് പദ്ധതിയുടെ ആകെ ചെലവ്.

prp

Leave a Reply

*