സെപൊറീഷ്യ ആണവനിലയത്തില്‍ ശക്തമായ സ്ഫോടനം

കീവ് : യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തില്‍ ശക്തമായ സ്ഫോടനം. ഇന്നലെ കനത്ത ഷെല്ലാക്രമണങ്ങളെ തുടര്‍ന്നാണ് സ്ഫോടനങ്ങളുണ്ടായത്.

സ്ഫോടനത്തിന് പിന്നില്‍ യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ യുക്രെയിന്‍ റഷ്യയാണ് പിന്നിലെന്ന് കുറ്റപ്പെടുത്തി.

നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യ. ഷെല്ലാക്രമണത്തില്‍ ആളപായമോ റേഡിയേഷന്‍ ചോര്‍ച്ചയോ ഇല്ലെന്ന് റഷ്യ അറിയിച്ചു. നിലയത്തിലെ സ്ഫോടനങ്ങള്‍ സ്ഥിരീകരിച്ച ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി, തീകൊണ്ട് കളിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച്‌ മുതല്‍ സെപൊറീഷ്യ ആണവനിലയമുള്‍പ്പെടെയുള്ള പ്രദേശം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സെപൊറീഷ്യ നിലയത്തിന് ചുറ്റുമുള്ള ഷെല്ലാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആണവ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നു. റഷ്യയും യുക്രെയിനും പരസ്പരം ആക്രമണത്തിന്റെ ഉത്തരാവാദികളാണെന്ന് ആരോപിക്കുന്നുണ്ട്.

അതേ സമയം, ഫെബ്രുവരി മുതല്‍ 84,210 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതിനിടെ റഷ്യന്‍ മണ്ണില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ ഇറാനും റഷ്യയും തമ്മില്‍ കരാറിലേര്‍പ്പെട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ഈ മാസം ആദ്യം നടന്ന ചര്‍ച്ചയിലൂടെയാണ് കരാറിന് അന്തിമ രൂപം നല്‍കിയതെന്നും പറയുന്നു.

കഴിഞ്ഞ മാസം തലസ്ഥാനമായ കീവ്, സുമി, നിപ്രോ തുടങ്ങിയ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ച ‘കമികാസീ” ഡ്രോണ്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇറാനില്‍ ഈ ഡ്രോണുകള്‍ ഷഹീദ് – 136 എന്നറിയപ്പെടുന്നതായും യുക്രെയിന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.

prp

Leave a Reply

*