ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ഇടനാഴികളായി പൂർത്തിയാക്കുന്ന പദ്ധതിയിലെ 30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ കൂടെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി.
2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും സ്ഥലമേറ്റെടുപ്പു പ്രശ്നങ്ങളെത്തുടർന്നാണു വൈകിയത്. 14,000 കോടി രൂപയാണു നിർമാണച്ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരും എൽ ആൻഡ് ടിയും ചേർന്നാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നാളെ ജനങ്ങള്‍ക്കായി മെട്രോ തുറന്നകൊടുക്കും. മെട്രോ കാര്‍ഡുകള്‍ ആഴ്ചാവസാനം മുതല്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 30കിലോമീറ്ററാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക, പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.