ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ കര്‍ഷവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക മാര്‍ച്ച് ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
തമിഴ് നാട്ടിൽ നിന്നും മാത്രം ഏകദേശം ആയിരത്തി ഇരുന്നൂറോളം കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരിക്കുന്നത്. ഇവരിൽ ചിലർ നഗ്നരായി പാർലമെന്‍റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വായ്പ എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ കാര്യങ്ങളുന്നയിച്ചാണു സമരം. ചുവന്ന തൊപ്പിയണിഞ്ഞ് കൊടികളുമേന്തിയാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തുന്നത്.
വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്‍റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്‌തേയ്ക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ രാംലീല മൈതാനത്തുനിന്നാണു മാര്‍ച്ച് ആരംഭിക്കുന്നത്.