തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. ശരിയായ രേഖയുള്ളവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്നത് 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ്. ഒഴിഞ്ഞുപോകാന്‍ തയാറുള്ളവരെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്.കുര്യന്റെ അഭിപ്രായത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മുഖവിലയ്ക്കെടുക്കേണ്ടതെന്നും പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന് വേണ്ടിയുള്ള 3200 ഹെക്ടര്‍ ഭൂമി അളന്ന് തിരിച്ചല്ല വിജ്ഞാപനം ചെയ്തത്. ഉദ്യാനത്തിന്റെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്താനാകും ഇനിയുള്ള ശ്രമമമെന്നും ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു.
2006-ല്‍ പ്രാഥമികമായി വിജ്ഞാപനംചെയ്ത സങ്കേതത്തിന്റെ അന്തിമവിജ്ഞാപനം ഇനിയും ഇറങ്ങിയിട്ടില്ല. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സങ്കേതത്തിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി അടുത്തമാസം മൂന്നാര്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ചര്‍ച്ച നടത്തും.