രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങൾ വധശിക്ഷ വിധിക്കുമ്പോൾ പാലിച്ചില്ലായെന്നും, ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ഡിസംബർ 16-നാണ് ഡൽഹി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കാലയളവിൽ ഒന്നാം പ്രതി തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ഒരു പ്രതിക്ക് മൂന്നുവർഷത്തെ തടവ് ശിക്ഷയും മറ്റു നാലുപേര്‍ക്കും വധശിക്ഷയുമായിരുന്നു ഹൈക്കോടതി വിധിച്ചത്. ഇതിനുപിന്നാലെ പ്രതികൾ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചു. അങ്ങനെയാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.