ഇന്ത്യയുടെ ആദ്യത്തെ മെസേജിങ്ങ് ആപ്പ്എന്ന അവകാശ വാദത്തോടെ ബാബ രാംദേവിന്‍റെ പതഞ്ജലി കമ്പനി പുറത്തിറക്കിയ കിംഭോ ആപ്പിനെക്കുറിച്ച് പ്ലേ സ്റ്റോറിൽ വൻ പരാതി പ്രളയം. ക്രാപ് ആപ്പ് (ഉപയോഗശൂന്യമായ ആപ്പ്) എന്നാണ് മിക്കവരും കിംഭോ ആപ്പിനെതിരെ പരാതി പറയുന്നത്.
പ്ലേ സ്റ്റോറിലെ കിംഭോ ആപ്പ് പേജിൽ ഒരാൾ പോലും ആപ്പ് മികച്ചതാണെന്ന് പറയുന്നില്ല. നിരവധി പ്രശ്നങ്ങളാണ് ആപ്പ് ഡെവലപ്പർമാരും ടെക്കികളും റിപ്പോർട്ട് ചെയ്യുന്നത്. മികച്ചൊരു ആപ്പ് പുറത്തിറക്കുന്നതിന് പകരം തട്ടിക്കൂട്ട് കിംഭോ ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡുകൾക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പും അവതരിപ്പിച്ചത്.
കഴിഞ്ഞ മേയിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് ലോഞ്ച് ചെയ്തത്. എന്നാൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ കിംഭോ ആപ്പ് ഹാക്കർമാർ പൂട്ടിച്ചിരുന്നു.
കിംഭോ – സെക്യൂർ ആൻഡ് ഫാസ്റ്റ് എന്ന പേരിലുള്ള ആപ്പ് പതഞ്ജലി കമ്മ്യൂണിക്കേഷൻസ് എന്ന അക്കൗണ്ട് വഴിയാണ് അപ്‌ലോഡ് ചെയ്തിരുന്നത്.
സ്വകാര്യ, ഗ്രൂപ്പ് ചാറ്റ്. സൗജന്യ വോയിസ്, വീഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ മെസേജുകൾ, വിഡിയോ, സ്റ്റിക്കർ, ലൊക്കേഷൻ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ആപ്പിൽ ലഭ്യമാകുക എന്നതായിരുന്നു അവകാശ വാദം . മാത്രമല്ല ആവശ്യമില്ലാത്ത മെസേജുകളും കോണ്ടാക്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അതേസമയം കിംഭോ വൻ ദുരന്തമാണെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെട്ടത്‍. ഹാക്കറായ എലിയറ്റ് ആൻഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരുന്നത്. ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു