ആലപ്പുഴ: കുട്ടനാട്ടില്‍ ഇനി അതിജീനവത്തിന്‍റെ നാളുകളാണ്. വീടുകളിലേക്ക് മടങ്ങുകയാണ് ആളുകള്‍. ശുചീകരണ പ്രവര്‍ത്തനത്തിന് മന്ത്രി ജി.സുധാകരന്‍ തുടക്കം കുറിച്ചു. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ശുചിത്വ പ്രവര്‍ത്തനത്തിന് ജില്ലയ്ക്ക് പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും.
ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്നമില്ലാത്തവരും പ്രായമായവരും കുട്ടികളും ഒഴിച്ച് ബാക്കിയുള്ള കുട്ടനാട്ടുകാര്‍ ഇതില്‍ പങ്കാളികളാകും. വീട് നശിച്ച കുട്ടനാട്ടുകാര്‍ക്ക് 30 ന് ശേഷം കുട്ടനാട്ടില്‍ തന്നെ പുതിയ ക്യാമ്പുകള്‍ ക്രമീകരിക്കും. കുട്ടനാട്ടിലെ താലൂക്കുകളില്‍ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ പ്രവര്‍ത്തനം. പ്ലാസ്റ്റിക് മാലിന്യം എല്ലാം സംഭരിച്ച് കഴുകി സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ബാര്‍ജുകള്‍,കേവുവള്ളങ്ങള്‍,അഞ്ഞൂറോളം വള്ളങ്ങള്‍,അയ്യായിരത്തോളം ഹൗസ് ബോട്ടുകള്‍ എന്നിവ കുട്ടനാട്ടുകാരെ താമസ സ്ഥലത്ത് എത്തിക്കാനുള്ള ഒാപ്പറേഷനില്‍ പങ്കെടുക്കും. ഹൗസ് ബോട്ടുകളിലാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്നത്. ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ സംഘം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനിയറിംഗ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും. ആദ്യം ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ വൃത്തിയാക്കും.
എല്ലാവര്‍ക്കും പ്രതിരോധമരുന്നു നല്‍കും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ചെളി ഒരേകേന്ദ്രത്തില്‍ സംഭരിക്കും. വീട് ശുചീകരണത്തിന് ഹൈപ്രഷര്‍ പമ്പുകള്‍ ലഭ്യമാക്കും. അതിന് ശേഷം ഫിനോയില്‍ ഉപയോഗിച്ച് വീടുകള്‍ കഴുകണം. 40 ടണ്‍ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ഇന്ന് വരെ മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം പമ്പ് ചെയ്ത് വറ്റിക്കും. പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്പുകളെ പിടിക്കാന്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രത്യേക സംഘം ഉണ്ടാകും.