തന്ത്രി രാജിയിലുറച്ചുതന്നെ; ബി ജെ പിയുടെ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു; കേന്ദ്രമന്ത്രിയെ കാണാനും പോയില്ല

കാസര്‍കോട്:  ബി ജെ പിയില്‍ നിന്നും രാജിവെച്ച സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ രാജിയിലുറച്ചുതന്നെ. രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. തന്ത്രിയെ അനുനയിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി വി മുരളീധരനുമായി ബുധനാഴ്ച ചര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും തന്ത്രി എത്താത്തതിനാല്‍ ചര്‍ച്ച നടന്നില്ല.

വ്യാഴാഴ്ച കാസര്‍കോട് ടൗണ്‍ ഹാളില്‍ ബി ജെ പിയുടെ കണ്‍വെന്‍ഷനിലും ജില്ലാ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന അഡ്വ. കെ ശ്രീകാന്തിന്റെ സ്ഥാനാരോഹണ ചടങ്ങിലും തന്ത്രി പങ്കെടുത്തില്ല. പാര്‍ട്ടി ഒന്നടങ്കം തന്ത്രി എത്തുമോ എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഔട്ട് ഓഫ് സ്റ്റേഷന്‍ എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. പാര്‍ട്ടിയുമായി ഇനി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന കാര്യത്തില്‍ തന്ത്രി ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം ആര്‍ എസ് എസുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബി ജെ പിയിലെ തൊഴുത്തില്‍കുത്തും ഗ്രൂപ്പ് പോരുമാണ് തന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ കാസര്‍കോട് ലോക്‌സഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച തന്ത്രിക്ക് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പിന്തുണയും സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

വോട്ട് കുറയാന്‍ പോലും കാരണം ബി ജെ പിയിലെ ഗ്രൂപ്പ് പോരാണെന്നും തന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് തന്ത്രിയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെയും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെയും വിശ്വസ്ഥനായ ശ്രീകാന്തിന് തന്നെ വീണ്ടും നറുക്കു വീഴുകയായിരുന്നു. ഇതാണ് തന്ത്രിയുടെ പെട്ടെന്നുള്ള രാജിയില്‍ കലാശിച്ചത്.

prp

Leave a Reply

*