ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ ഭീകരാക്രമണം. ലോകത്തെ നടുക്കി ഈ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഫ്രാൻസിലെ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലേയ്ക്ക് കൂറ്റൻ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരിച്ചവരില്‍ 10 കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അൻപതിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. അക്രമിയെ പൊലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവച്ചുകൊന്നു.
വ്യാഴാഴ്ച രാത്രി 10.30ന് ആണ് (ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണി) ആക്രമണം നടന്നത്. ദേശീയ അവധിയായ ബാസ്റ്റിൽ ദിനാഘോഷത്തോടനുബന്ധിച്ച് ആഘോഷത്തിലായിരുന്ന ജനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നടപ്പാതയിലൂടെ രണ്ടു കിലോമീറ്ററോളം ട്രക്ക് ഓടിച്ച് ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. ട്രക്കിൽനിന്നു പിന്നീടു ഗ്രനേഡുകളും മറ്റും കണ്ടെടുക്കുകയുണ്ടായി.
ഫ്രഞ്ച്–തുനീസിയ ഇരട്ട പൗരത്വമുള്ള നീസ് നിവാസി മുഹമ്മദ് ലഹൂജി ബോലെൽ (31) ആണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ഐഡി കാർഡ് ട്രക്കിൽനിന്നു കണ്ടെടുത്തു. ആക്രമണം ഇയാൾ ഒറ്റയ്ക്കാണു നടത്തിയതെങ്കിലും കൂട്ടാളികൾക്കായി സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.