തൃശൂര്‍: നഗരമധ്യത്തിലെ ഒരേക്കറിലേറെയുള്ള കണ്ണായ സ്ഥലം. കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലത്താണ് നഗരത്തിന്റെ മാലിന്യം ശേഖരിക്കുന്നത്.
ജനസാന്ദ്രത ഏറെയുള്ള മധ്യകേരളത്തിലെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് നഗരത്തിന്റെ ഈ മാലിന്യത്തൊട്ടി. നൂറുകണക്കിന് യാത്രക്കാരും മത്സ്യ-പച്ചക്കറി മാര്‍ക്കറ്റില്‍ പ്രതിദിനമെത്തുന്നവരും വിവിധ വ്യാപാര സ്ഥാപനങ്ങളുമൊക്കെയായി നഗരം പടര്‍ന്നുപന്തലിച്ച ശക്തന് ബസ് സ്റ്റാന്‍ഡിന് സമീപമാണ് ജൈവ-അജൈവ മാലിന്യമല ഉയരുന്നത്. മഴയില്‍ അലിഞ്ഞ് വെയിലില്‍ ഉണങ്ങി അങ്ങനെ മാലിന്യം കുമിയുകയല്ലാതെ സംസ്കരണത്തിന് കോര്‍പപറേഷന്‍ ഒരുനടപടിയുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലത്തും ഭരണത്തുടര്‍ച്ച ലഭിച്ചിട്ടും കോര്പറേഷന് അനങ്ങാപ്പാറ നയം തുടരുകയാണ്.
കോടികളുടെ മൂല്യമുള്ള സ്ഥലം മാലിന്യം ഇട്ട് നശിപ്പിക്കുന്നത് മാത്രമല്ല, രോഗം മൂളിപ്പറക്കുന്ന ഇവിടെ ജനത്തിന് അനാരോഗ്യകരമായ പ്രവണതകള്‍ വര്‍ഷങ്ങളായി തുടരുകയാണ്. ഇടക്കിടെ മാലിന്യ സംസ്കരണ പദ്ധതികള്‍ പഠിക്കുന്നതിന് വിവിധ സ്ഥലങ്ങളിലേക്ക് പറക്കുകയല്ലാതെ ഒരുപദ്ധതിയും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ജൈവവസ്തുക്കളുടെ ഹിമാലയന്‍ കൂമ്ബാരം ഒരുഭാഗത്ത്. അജൈവ വസ്തുക്കളുടെ വലിയ ശേഖരം മറുഭാഗത്ത്. സ്ഥലം ഏതാണ്ട് പൂര്‍ണമായും തിങ്ങിനിറഞ്ഞ സാഹചര്യമാണുള്ളത്. ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന പട്ടാളംകൂടിയുണ്ട്. അവിടെയുള്ളവര്‍ രൂക്ഷ നാറ്റവും മറ്റു പ്രശ്നങ്ങളാലും പൊറുതിമുട്ടുകയാണ്.
മാലിന്യസംസ്കരണത്തിന് നയം പോലുമില്ലാത്തതാണ് കാര്യങ്ങള്‍ കുഴക്കുന്നത്. കോര്പറേഷന് ആരോഗ്യവിഭാഗം ഇക്കാര്യത്തില്‍ പരാജയവുമാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളും ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ നഗരത്തിലടക്കം കൂടുമ്ബോള്‍ മാലിന്യമല അങ്ങനെതന്നെ നിലനില്ക്കുന്നു. തെരുവുനായ്ക്കളും എലിയും പെരുച്ചാഴിയും കൊതുകുമൊക്കെ വിഹരിക്കുന്ന ഇവിടം തീര്‍ത്തും രോഗങ്ങളുടെ പ്രഭവകേന്ദ്രമാണ്. എന്നിട്ടും ഒരു മതില്‍ക്കെട്ടിന്റെ മറവില്‍ ഇതിന് ചുറ്റം വഴിയോരക്കച്ചവടക്കാര്‍ അടക്കം ജീവിതത്തിനായി പരക്കം പായുകയാണ്.
നേരത്തേ നഗരത്തിന്റെ മാലിന്യം തമിഴ്നാട്ടിലേക്ക് വിറ്റിരുന്ന സാഹചര്യമുണ്ടായിരുന്നു. ഒപ്പം നിലവില്‍ മാലിന്യം കൂട്ടിയിടുന്ന സ്ഥലത്തിന് സമീപം മാലിന്യസംസ്കരണ പദ്ധതിയും നടപ്പാക്കിയിരുന്നു. എന്നാല്‍, ഇന്ന് അവയൊന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു പോലുമില്ല. വിവിധ പദ്ധതികള്‍ക്ക് കോടികള്‍ വകയിരുത്തുമ്ബോഴാണ് നഗരത്തിന്റെ ആരോഗ്യം കാക്കാന്‍ പദ്ധതികളൊന്നും തയാറാക്കാതെ അധികൃതര്‍ മുന്നോട്ടുപോകുന്നത്. മാലിന്യം ഇവിടെ മാത്രമല്ല, വിവിധ കേന്ദ്രങ്ങളിലും തോന്നിയപോലെ കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇതിന് ഒരു നിയന്ത്രണവുമുല്ല. ഇനിയും കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികളുടെ പറുദീസയായി നഗരം മാറുമെന്നതില്‍ സംശയമില്ല.