ട്രോളിംഗ് നിരോധനം : മത്സ്യത്തൊഴിലാളികള്‍ ആശങ്കയുടെ നടുക്കലില്‍

തിരുവനന്തപുരം : ഈ മാസം 9ന് യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധന (ട്രോളിംഗ്) നിരോധനം നിലവില്‍ വരുന്നതോടെ ആശങ്കയുടെ നടുക്കടലിലാണ് വിഴിഞ്ഞത്തെ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍. കൊവിഡും ലോക്ക്ഡൗണും ചുഴലിക്കാറ്റും കാലം തെറ്റിയുള്ള മഴയും കാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ വിഴിഞ്ഞത്തിന്റെ സ്ഥിതിയും സങ്കടകരമാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും വിഴിഞ്ഞത്ത് കടലില്‍ വള്ളമിറക്കാനും തിരികെ കയറ്റാനും അനുകൂലമായ സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, സമീപകാലത്ത് വിഴിഞ്ഞത്തിന്റെ സ്ഥിതി അത്ര ആശാവഹമല്ല. കരയിലേക്ക് വള്ളം തിരിച്ചു കയറ്റാന്‍ പറ്റാത്ത രീതിയില്‍ തീരക്കടല്‍ മാറിപ്പോയിരിക്കുന്നു. അടുത്തിടെ മത്സ്യബന്ധനത്തിന് ശേഷം വള്ളം കരയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പുലിമുട്ടിലിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്ജിംഗ് ആണ് അപകട കാരണം.

 അന്യജില്ലക്കാര്‍ എത്തും

കടലില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ആണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലായ് 31 വരെ ഇത് തുടരും. ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പാടില്ല. ഒഴുക്ക് വലകള്‍ ഉപയോഗിച്ച്‌ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലില്‍ നിന്ന് മത്സ്യബന്ധനം നടത്താം. ട്രോളിംഗ് സമയത്ത് വിഴിഞ്ഞത്ത് നിന്ന് പരമ്ബരാഗത മത്സ്യബന്ധന രീതികള്‍ ഉപയോഗിച്ച്‌ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല. അതുകൊണ്ടുതന്നെ ട്രോളിംഗ് ആരംഭിക്കുന്നതോടെ ഇതരജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ വിഴിഞ്ഞത്തെത്തും. ഇതും തിരിച്ചടിയാണ്. റിംഗ് വലകള്‍ ഉപയോഗിച്ച്‌ വന്‍കിട ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ വാരിപ്പോകുന്നത് തടയാന്‍ ഫിഷറീസ് വകുപ്പിന് കഴിയാത്തതിനാല്‍ തന്നെ മത്സ്യസമ്ബത്തില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാല്‍ തന്നെ ചെറുമീനുകളെ പിടിക്കുന്നതിലൂടെ കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകരും. മാത്രമല്ല ചെറുമീനുകളെ ഭക്ഷണമാക്കുന്ന വലിയ മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കാനും ഇടയാകുന്ന സ്ഥിതി ഉണ്ടാകും. ട്രോളിംഗ് നിരോധന കാലത്ത് യന്ത്രവത്കൃത വള്ളങ്ങള്‍ കടലില്‍ ഇറക്കരുതെന്ന സുപ്രീകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ല്‍ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ടുളള പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.

 മത്സ്യലഭ്യതയും കുറഞ്ഞു

മത്സ്യലഭ്യതയിലെ കുറവ് കാരണം മാസങ്ങളായി പട്ടിണിയുടെ വക്കിലാണ് മിക്ക മത്സ്യത്തൊഴിലാളികളും. മത്തി, അയല എന്നിവയൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ കയറ്റുമതിയും ഇല്ലാതായി. 60 ശതമാനം മത്സ്യത്തിന്റെ കുറവാണ് വര്‍ഷങ്ങളായി കണ്ടുവരുന്നത്. ലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കയറ്റി വരുന്ന മത്സ്യങ്ങള്‍ക്ക് വിലയും കൂടി. തമിഴ്നാട്, ഗോവ, കര്‍ണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലിപ്പോള്‍ മത്സ്യം എത്തുന്നത്. ഇവയില്‍ മിക്കതും ദിവസങ്ങളോളം പഴക്കമുള്ളതും അപകടകാരികളായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തവയുമാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികളുടെ കഷ്ടകാലം. ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയെങ്കിലും മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയപ്പോള്‍ ഉംപുന്‍ ചുഴലിക്കാറ്റെത്തി. പിന്നീട് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ കാരണങ്ങളാല്‍ മീന്‍ ലേലം ചെയ്യുന്നതും നിലച്ചിരുന്നു.

ബോട്ടിന്റെ ഒരു

ദിവസത്തെ ചെലവ്

ഡീസല്‍: 300 ലിറ്റര്‍
ഐസ്: 20 ബ്ലോക്ക്
ചെലവ്: 50,000 രൂപ

prp

Leave a Reply

*