കാസര്‍ഗോഡ്: സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍ പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 21 തവണ വിദേശത്ത് പോയി. മന്ത്രിമാരും അനാവശ്യമായ വിദേശയാത്രകള്‍ നടത്തി. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് വിദേശയാത്രകള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണോ പോയത്. മന്ത്രിമാര്‍ സ്വന്തം നിലയ്ക്ക് കരാറുകള്‍ നല്‍കുന്നു. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷത്തിനുള്ളില്‍ മന്ത്രിമാര്‍ വന്‍തോതില്‍ സ്വത്ത് സമ്ബാദിച്ചു. മന്ത്രിമാരുടേയു ബന്ധുക്കളുടേയും ബിനാമികളുടേയും സ്വത്ത് സമ്ബാദനത്തില്‍ അന്വേഷണം ആവശ്യമാണ്.
മറ്റ് സംസ്ഥാനങ്ങളിലെ പോലെ അഴിമതി സംസ്‌കാരം കേരളത്തില്‍ ശക്തമായി വരുന്നു. ഇതില്‍ വിശദമായ അന്വേഷണം വേണം. സഹകരണ സ്ഥാപനങ്ങളും ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റികളിലും കള്ളപ്പണം നിക്ഷേപിക്കുന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ യഥാര്‍ത്ഥ സ്വത്ത് വിവരം വെളിപ്പെടുത്തണം.
എല്ലാക്കാര്യങ്ങളും കരാറുകളും അഴിമതിക്കു വേണ്ടിയാക്കി മാറുകയാണ്. അഴിമതി മറയ്ക്കാന്‍ ചില സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. അഴിമതിയിലൂടെ ലഭിക്കുന്ന കള്ളപ്പണം ഡോളര്‍ ആക്കി വിദേശത്തേക്ക് കടത്തുന്നു. നിയമസഭയുടെ ചിഹ്നമുള്ള ബാഗില്‍ സ്പീക്കര്‍ ഡോളര്‍ കടത്തുന്നു. നാല് മന്ത്രിമാര്‍ സംശയ നിലയിലാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ വിദേശത്തുള്ള കുറ്റവാളികള്‍ക്കു പോലും വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യം നല്‍കാന്‍ സീല്‍ അടിച്ചുകൊടുക്കുന്നു. തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.
ബി.ജെ.പിയുടെ പ്രകടന പത്രകിയില്‍ അഴിമതി അവസാനിപ്പിക്കാന്‍ ശക്തമായ നിര്‍ദേശങ്ങളുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം സര്‍ക്കാര്‍ മനഃപൂര്‍വ്വം നടത്തിയതാണെന്ന് സി.ദിവാകരന്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. ദിവാകരന്റെ പ്രസ്താവന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അംഗീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.