എന്‍സിപിയില്‍ ശശീന്ദ്രനെതിരേ കലാപക്കൊടി ഉയരുന്നു; എട്ടു തവണ മത്സരിച്ചയാള്‍ മാറണമെന്ന് ആവശ്യം

തിരുവനന്തപുരം: മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ശശീന്ദ്രനെതിരേ കലാപക്കൊടി ഉയരുന്നു. എട്ടു തവണ എലത്തൂരില്‍ നിന്നും മത്സരിച്ച ശശീന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി യുവജനവിഭാഗവും സേവാദളും മഹിളാ വിഭാഗത്തിന്റെയും നേതൃനിരയില്‍ ഉള്ളവര്‍ രംഗത്ത് വന്നു. കോഴിക്കോട് ജില്ലാക്കമ്മറ്റിയിലും സമാന ആവശ്യം ഉയര്‍ന്നതോടെ ഇന്ന് ചേരുന്ന സംസ്്ഥാന ഭാരവാഹിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.

വിമര്‍ശകര്‍ ശശീന്ദ്രനെതിരേ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്ന ആവശ്യം വടകര, കൊയിലാണ്ടി ബ്‌ളോക്ക് കമ്മറ്റികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇക്കാര്യം അറിയിക്കാന്‍ ജില്ല പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മാണി സി കാപ്പന്‍ പുറത്ത് പോയതോടെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവും മന്ത്രിസ്ഥാനവും സുരക്ഷിതമായിരുന്നു. അതിനിടയിലാണ് പുതിയ ഭീഷണി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. നേരത്തേ തന്നെ എന്‍സിപിയില്‍ നിന്നും പുറത്താക്കാന്‍ ശശീന്ദ്രന്‍ ശ്രമം നടത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനായിരുന്നു ഈ നീക്കമെന്നും ശശീന്ദ്രനെതിരേ മാണി.സി കാപ്പന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. സ്വന്തം നില സംരക്ഷിക്കാന്‍ അദ്ദേഹത്തിന് പാലാ സീറ്റ് നഷ്ടപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായും പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് നേരത്തേ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റുകളും ഇത്തവണയും വേണമെന്ന് ആവശ്യപ്പെടുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 1980 മുതല്‍ ഇദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

prp

Leave a Reply

*