വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം ഗൗരവമുള്ളത്, കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍

കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരിലെ വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം ഗൗരവമുള്ളതെന്ന് നിഗമനം. വിശദമായ പഠനത്തിന് കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഭൂമിക്കടില്‍ മണ്ണൊലിക്കുന്ന പ്രതിഭാസം (കുഴലീകൃത മണ്ണൊലിപ്പ്) ആണ് പോലൂരില്‍ സംഭവിക്കുന്നതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. പ്രദേശത്തെ മതിലുകളില്‍ വിള്ളല്‍ നിരീക്ഷണത്തില്‍ വ്യക്തമായി. ഈ വിള്ളല്‍ കൂടി വരുന്നതായും ബോധ്യപ്പെട്ടു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകന്‍ കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രം മുന്‍ ശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയും വീട്ടിലെത്തി പരിശോധന നടത്തിയാണ് ഈ നിഗമനത്തിലെത്തിയത്. വിശദ പഠനം നടത്താന്‍ കേന്ദ്ര ഭൗമ ശാസ്ത്രപഠന കേന്ദ്രം അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കണമെന്നും ജി.ശങ്കറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന ഇന്ന് കോഴിക്കോട് ജല്ലാ കളക്ടര്‍ക്ക് നല്‍കി. ഇതേ തുടര്‍ന്നാണ് ജല്ലാ കളക്ടര്‍ കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് എത്താന്‍ ആവശ്യപ്പെട്ടത്.

ശബ്ദത്തിന്കാരണം ഭൗമ പ്രതിഭാസമാകാമെന്നായിരുന്നു സംസ്ഥാന വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ജിയോളജിസ്റ്റ് എസ്.ആര്‍. അജിന്‍, ഫഹദ് മര്‍സൂഖ് എന്നിവരായിരുനന്നു സംഘത്തിലെ മറ്റു അംഗങ്ങള്‍.

കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവിന്റെ വീട്ടിലാണ് ശബ്ദങ്ങളും പ്രതിഭാസങ്ങളും ഉണ്ടാകുന്നത്. വീട്ടിനുള്ളില്‍ ചിലപ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദമാണ്. ആരോ നടക്കുന്നത് പോലെ. വെള്ളം കുത്തിയൊലിക്കുന്ന ശബ്ദവുണ്ട്. പാത്രത്തില്‍ നിറച്ച്‌ വെച്ച വെള്ളം തിരയിളകി തുളുമ്ബിപ്പോകുന്നു. പൈലിംഗ് നടത്തുന്നതു പോലുള്ള ഇടിമുഴക്കമാണ് ചിലപ്പോള്‍ കേള്‍ക്കുക. ഇടവിട്ട് അര മണിക്കൂറോളം ശബ്ദമുണ്ടാകും. രണ്ടാഴ്ചയായി ഇങ്ങനെ. ഉറവിടം തേടി എല്ലായിടവും പരിശോധിച്ചിട്ടും ഒന്നും കണ്ടില്ല.തുടര്‍ന്നാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്. മന്ത്രി ഏ.കെ.ശശീന്ദ്രനും വീട് സന്ദര്‍ശിച്ചിരുന്നു.

prp

Related posts

Leave a Reply

*