മുംബൈ: സ്‌കൂളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മുംബൈയിലെ ബിഗന്‍ വാഡി ചേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചന്ദനി ഷെയ്ഖയാണ് രക്തം ഛര്‍ദ്ദിച്ച് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് 426 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചേരിയിലെ സ്‌കൂളില്‍ ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത അയേണ്‍ ഫോളിക് ആസിഡ് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സഞ്ജയ് നഗര്‍ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റിരിക്കുന്നത്. ഗുളികയുടെ സൈഡ് എഫക്ടാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആഗസ്റ്റ് ആറിനാണ് ഗുളികകള്‍ സ്‌കൂളില്‍ വിതരണം ചെയ്തത്.
ഗുളിക കഴിച്ചപ്പോള്‍ മുതല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നതായി ചേരിനിവാസികള്‍ ആരോപിക്കുന്നു. എന്നാൽ ചേരി നിവാസികളായ കുട്ടികള്‍ കഴിച്ച ഭക്ഷണമോ കുടിച്ച വെള്ളമോ മരണകാരണമായിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായിട്ടില്ലെന്ന് അവിടുത്തെ അദ്ധ്യാപകന്‍ ആബിദ് ഷെയ്ഖ് പറയുന്നു. വെള്ളിയാഴ്ച 390 കുട്ടികളെയാണ് രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം 17 കുട്ടികളെ അഡ്മിറ്റ് ചെയ്തു. 36 കുട്ടികളെ ഗോവന്ദി ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.