സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കളുള്ളതിനാലാണ് ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഹരികുമാര്‍ തമിഴ്‌നാട്ടിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

സനല്‍ കുമാറിന്‍റെ  കൊലപാതകത്തില്‍ പ്രതിയായതോടെ സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി ഹരികുമാര്‍ സനലിന്‍റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവില്‍ പോയത്. പൊലീസ് നീക്കങ്ങള്‍ ഹരികുമാര്‍ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോള്‍ സ്ഥലത്തെ പോലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കല്‍ കോളെജ് പൊലീസില്‍ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാര്‍ അറിഞ്ഞത്.

ഇതിന് ശേഷമാണ് റൂറല്‍ എസ് പി അശോക് കുമാറിനെ ഫോണ്‍ വിളിച്ച് മാറിനില്‍ക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ഉന്നത ബന്ധമാണ് ഹരികുമാറിന്. ഏത് പാര്‍ട്ടി ഭരിക്കുമ്പോഴും ക്രമാസമാധാന ചുമതലയുള്ള പദവി ഇയാള്‍ക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി മതിയായ രേഖകളില്ലാതെ ആളെ കടത്തിയത് മുതല്‍ മോഷണ മുതല്‍ വിട്ട് കൊടുക്കാന്‍ കൈക്കൂലി വാങ്ങിയത് വരെയുളള ആരോപണങ്ങള്‍ ഇയാള്‍ക്ക് എതിരെ ഉയര്‍ന്നെങ്കിലും ഒന്നില്‍ പോലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

അഴിമതി ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നേരിടുന്ന സമയത്താണ് ഹരികുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായി ചുമതല ഏല്‍ക്കുന്നതും. ക്വാറി, മണല്‍ മാഫിയയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും ഇയാളെ നെയ്യാറ്റിന്‍കരയിലില്‍ നിന്ന് മാറ്റിയില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ പ്രധാന സാക്ഷിയായ മാഹിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഹരികുമാര്‍ സാഹിച്ചിരുന്ന മാഫിയസംഘങ്ങളുടെ പങ്ക് സംശയിക്കുന്നു.

prp

Related posts

Leave a Reply

*