തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറിയിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.
ഇവരിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശന്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യം ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇയാള്‍ കഴക്കൂട്ടത്ത് നിന്നാണ് ലൈറ്റര്‍ വാങ്ങിയതെന്നും സംഭവദിവസം രാത്രി ഫാക്ടറിക്കു സമീപം ഇവര്‍ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഒക്ടോബര്‍ 31ന് രാത്രിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. 12 മണിക്കൂറിനുശേഷമാണ് ഫാക്ടറിയിലെ തീ പൂര്‍ണമായും അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനു ഫയര്‍ഫോഴ്സിന്റെ വാട്ടര്‍ ബ്രൗസര്‍, ഫയര്‍ഫൈറ്റിംഗ്, ഫോം കോമ്പൌണ്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ഇതിനു പുറമേ വിമാനത്താവളത്തില്‍ നിന്നുള്ള പാന്തര്‍ എന്ന ഫയര്‍ എന്‍ജിനും തീ അണയ്ക്കുന്നതിനെത്തി.
തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു