“വിളക്കുവെച്ചൊരു പട്ടുവിരിച്ച്
വിളിച്ചിരുത്തി കൈരളിയെ
പാലമൃതൂട്ടിയ കവിവീരര്‍ തന്നുടെ
പാദമുദ്രകളുണ്ടിവിടെ”…- ഒ.എന്‍.വി
മലയാള ഭാഷയുടെ പ്രിയ കാമുകന്‍ ഒ.എന്‍.വി ഇനി ഓര്‍മ്മ. 80 പതിറ്റാണ്ടിലധികം കേരളീയ ജനതയെ തന്‍റെ വ്യത്യസ്തമായ കാവ്യസൃഷ്ടികളിലൂടെയും പാട്ടുകളിലൂടെയും മാസ്മരിക ലോകത്തിന്‍റെ അനുഭൂതി പകര്‍ന്നേകിയ പ്രിയ കവിയുടെ വിയോഗത്തില്‍ നാട് കണ്ണീരോടെ ആദരാഞ്ജലികളര്‍പ്പിച്ചു.
മലയാളഭാഷയെ ക്ലാസിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഒ.എന്‍.വിയുടെ നേതൃത്വത്തില്‍ നിരവധി സമ്മേളനങ്ങള്‍ നടന്ന തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിലും, അദ്ദേഹത്തിന്‍റെ വഴുതക്കാട്ടുള്ള വസതിയായ ഇന്ദരീവനത്തിലും അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വച്ചു. പ്രിയ കവിയെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി. കൂടാതെ കാലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
മരണം ശാന്തിയിലേക്കുള്ള യാത്രയാണെന്ന് ഒ.എന്‍.വി നമ്മെ ആ നിമിഷം ഓര്‍മിപ്പിച്ചു. ശാന്തികവാടം എന്ന് അദ്ദേഹം തന്നെ പേരു നല്‍കിയ തൈക്കാട് ശ്മശാനത്തില്‍ ഇനി മലയാളത്തിന്‍റെ മഹാകവിക്ക് അന്ത്യവിശ്രമം.