റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത കൊണ്ടുവരാനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനുമായുള്ള റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി. പദ്ധതികൾ
സമയബന്ധിതമായി പൂർത്തിയാക്കുന്നു എന്ന് ഉറപ്പുവരുത്തുക, നിർമാണമേഖലയിലേക്ക് വൻതോതിൽ ഒഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. കഴിഞ്ഞ വർഷം രാജ്യസഭ തള്ളിക്കളഞ്ഞ ബില്ലാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. ലോക്സഭയിൽ കൂടി പാസായാൽ റിയൽ എസ്റ്റേറ്റ് ബിൽ നിയമമാകും.
ഈ ബില്ലിലൂടെ പാർപ്പിട, വാണിജ്യ കെട്ടിട സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകൾ നിയന്ത്രിക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അതോറിറ്റികൾ രൂപീകരിക്കുവാനും, ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരുവാനും വ്യവസ്ഥയുണ്ട്. മാത്രമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ നേരത്തേ നിശ്ചയിച്ച പ്ലാനുകളില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്തുവാന്‍ പാടില്ല. ഈ നിയമങ്ങള്‍ ലംഘിക്കുന്ന പക്ഷം മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.
പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ പണം കെട്ടിവയ്ക്കണം. തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് സംവിധാനം രൂപീകരിക്കുവാനും ബിൽ പരാമര്‍ശിക്കുന്നുണ്ട്.
നിർമാണം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ കേടുപാടുകള്‍ സംഭവിച്ചാല്‍ കമ്പനിക്കാണ് അതിന്‍റെ ഉത്തരവാദിത്വം. നേരത്തേ ഇത് രണ്ടു വർഷമായിരുന്നു. പദ്ധതി പൂർത്തിയാകുന്നത് വൈകിയാൽ പലിശ നൽകണം. കൂടാതെ 500 സ്ക്വയർഫീറ്റോ, എട്ട് ഫ്ലാറ്റുകൾ ഉൾപ്പെടുന്നതോ ആയ എല്ലാ പദ്ധതികളും റഗുലേറ്ററി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യണമെന്നും ബില്ലിൽ നിര്‍കര്‍ഷിക്കുന്നുണ്ട്, ഇത് നേരത്തെ 1000 സ്ക്വയര്‍ഫീറ്റായിരുന്നു.