ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും രാജസ്ഥാനില്‍ വേദി പങ്കിട്ടു. നൂറ്റാണ്ട് പഴക്കമുള്ള മംഗാര്‍ കൂട്ടക്കൊലയെ അനുസ്മരിക്കുന്ന വേദിയിലാണ് ഇരു നേതാക്കളും തങ്ങളുടെ അനുഭവങ്ങള്‍ കൈമാറിയത്.
രാജസ്ഥാനിലെ മംഗാര്‍ ധാമിനെ ദേശീയ സ്മാരകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
1913 നവംബര്‍ 17ന് മംഗാര്‍ ധാമിലെ ഭില്‍ സമുദായത്തിലെ 1500-ലധികം ആളുകളെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു.
രാജസ്ഥാനിലെ മംഗാര്‍ സംഭവവും പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും സമാന സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്ബോള്‍, അദ്ദേഹത്തിന് വലിയ ബഹുമതിയാണ് ലഭിക്കുന്നത്. ജനാധിപത്യം ആഴത്തില്‍ വേരൂന്നിയ ഗാന്ധിയുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം.’ ഗെഹ്ലോട്ട് പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരവും ആദിവാസി സമൂഹത്തിന്റെ പോരാട്ടം അംഗീകരിക്കപ്പെട്ടില്ല. ആദിവാസി സമൂഹം ഇല്ലാതെ ഇന്ത്യയുടെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും പൂര്‍ണ്ണമാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഓരോ താളുകളും ഗോത്ര ധീരത നിറഞ്ഞതാണ്. മംഗാര്‍ ധാം ആ ത്യാഗത്തിന്റെ പ്രതീകമാണ്. അവര്‍ ചെയ്ത ത്യാഗങ്ങള്‍ക്ക് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കും മംഗാര്‍ പൈതൃക സ്മാരകമാണ്. പരിചയ സമ്ബന്നരായ കോണ്‍ഗ്രസ് നേതാവിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. ഞാനും അശോക് ജിയും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം. മോദി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വേദിയില്‍ ഉണ്ടായിരുന്നു.