കൊച്ചി> പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന ശനിയാഴ്ചമുതല്‍ മാര്‍ച്ച് നാലുവരെ ദിവസങ്ങളില്‍ നടക്കും. മാര്‍ച്ച് അഞ്ചിന് പാലത്തിന്റെ പണികളെല്ലാം തീര്‍ക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. രണ്ടു സ്പാനുകളിലാണ് ഒരേസമയം ഭാരപരിശോധന നടത്തുക. അഞ്ചിന് വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുന്നത്.
സെപ്തംബര്‍ 28നാണ് പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകള്‍ഭാഗം 57 ദിവസംകൊണ്ട് പൊളിച്ചുനീക്കി. 19 സ്പാനുകളില്‍ 17 എണ്ണവും 102 ഗര്‍ഡറുകളും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചുപണിതു. സ്പാനുകളും പിയര്‍ ക്യാപുകളും പുതിയവ നിര്‍മിച്ചു. തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയ ശേഷമാണ് പുതിയ പിയര്‍ ക്യാപുകളും പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകളും സ്ഥാപിച്ചത്. പുനര്‍നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍വരെ സമയം നല്‍കിയിരുന്നെങ്കിലും മൂന്നുമാസം നേരത്തെയാണ് പണി തീര്‍ക്കുന്നത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് പദ്ധതിയിലുള്‍പ്പെടുത്തി 39 കോടി ഉപയോഗിച്ച് നിര്‍മിച്ച പാലാരിവട്ടം പാലം രണ്ടരവര്‍ഷത്തിനുള്ളില്‍ കേടുപാട് സംഭവിച്ച് ഗതാഗതയോഗ്യമല്ലാതെയായി. വിദഗ്ധ സമിതിയും മദ്രാസ് ഐഐടിയും നടത്തിയ പരിശോധനയില്‍ പാലം പൊളിച്ചുകളയുകയല്ലാതെ മാര്‍ഗമില്ലെന്ന് കണ്ടെത്തി. ഇതിനിടെ പാലം നിര്‍മാണത്തിനിടെയുണ്ടായ അഴിമതി അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
കേസില്‍ പാലം നിര്‍മാണ കരാറുകാരനുള്‍പ്പെടെ പ്രതികളായി. അഞ്ചാം പ്രതി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ ആറുമാസംമുമ്ബ് പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങി. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പുനര്‍നിര്‍മിക്കുന്നത്. 22 കോടി രൂപയോളം നിര്‍മാണത്തിന് ചെലവായി. ഈ തുക കരാറുകാരനില്‍നിന്ന് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.