നേപ്പാള്‍ വിമാനാപകടം : പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്‌റ്റമില്ല  വിമാനത്താവളം നിര്‍മ്മിച്ചത് ചൈനീസ് സഹായത്താല്‍

കാഠ്മണ്ഡു : നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് പത്ത് സെക്കന്റുകള്‍ക്ക് മുമ്ബാണ് ഇരട്ട എന്‍ജിന്‍ എ.ടി.ആര്‍ – 72 വിമാനം സേതി നദിയുടെ കരയില്‍ കുന്നുകള്‍ക്കിടയിലുള്ള ഗര്‍ത്തത്തില്‍ തകര്‍ന്ന് വീണത്. ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം അപകടത്തിന് 15 ദിവസങ്ങള്‍ മുന്നേയാണ് തുറന്നുകൊടുത്തത്. വിമാനങ്ങള്‍ റണ്‍വെയില്‍ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിക്കുന്നതാണ് ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റം അഥവാ ഇന്‍സ്ട്രമെന്റ് ലാന്‍ഡിംഗ് സിസ്റ്റം. കാഴ്ചാ സംബന്ധമായ തടസങ്ങള്‍ നേരിടുന്ന പൈലറ്റുമാരെ ചുറ്റുപാടുമായുള്ള സമ്ബര്‍ക്കം നിലനിറുത്താന്‍ ഈ സംവിധാനം സഹായിക്കുന്നു.

ഫെബ്രുവരി 26 വരെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റം ഉണ്ടാകില്ലെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. അയല്‍രാജ്യമായ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ സഹായത്തോടെയാണ് നേപ്പാള്‍ പൊഖാറ വിമാനത്താവളം നിര്‍മ്മിച്ചത്. 2016ലാണ് ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ വിമാനത്താവള നിര്‍മ്മാണത്തിന് കുറഞ്ഞ പലിശയോട് കൂടിയ 215.96 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ നേപ്പാളും ചൈനയും ഒപ്പിട്ടത്. അപകട സമയം മോശം കാലാവസ്ഥയോ ആകാശത്ത് കാഴ്ചാ തടസമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

ലാന്‍ഡിംഗ് റണ്‍വേ 3ല്‍ നിന്ന് റണ്‍വേ 1ലേക്ക് മാറ്റാന്‍ അപകടത്തിന് മുന്നേ പൈലറ്റ് ആവശ്യപ്പെട്ടെന്നും ഇതിന് അനുമതി നല്‍കിയെന്നും പൊഖാറ എയര്‍പോര്‍ട്ട് വക്താക്കള്‍ പറഞ്ഞിരുന്നു. ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റത്തിന്റെ അഭാവം അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വിമാനത്തിലെ സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആണ് അപകടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പര്‍വതങ്ങളാല്‍ നിറഞ്ഞ നേപ്പാളിലെ ഭൂപ്രകൃതി പൈലറ്റുമാരുടെ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് പ്രധാന വെല്ലുവിളിയാണ്. അതേ സമയം, തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സും (ഫ്ലൈറ്റ് ഡേറ്റ റെക്കാഡര്‍) കോക്‌പിറ്റ് വോയ്‌സ് റെക്കാഡറും സൈന്യം കണ്ടെത്തിയിരുന്നു. ബ്ലാക്ക് ബോക്സ് ഫ്രാന്‍സിലും കോക്‌പിറ്റ് വോയ്‌സ് റെക്കാഡര്‍ നേപ്പാളിലും പരിശോധിക്കും. ഇതിന്റെ ഫലങ്ങള്‍ ലഭിക്കുന്നതോടെ അപകട കാരണം വ്യക്തമാകും.

prp

Leave a Reply

*