കൊട്ടാരക്കര: പാമ്ബ് കടിയേറ്റുള്ള മരണം ശാസ്ത്രീയ രീതിയില്‍ തിരിച്ചറിയാമെന്ന പഠന റിപ്പോര്‍ട്ടുമായി നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്. ഭാര്യയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഗവേഷണ റിപ്പോര്‍ട്ടുള്ളത്.
സമാനമായ പരിശോധന കൊല്ലം റൂറലില്‍ വിഷയ വിദഗ്ധരുടെ സാന്നിധ്യത്തില്‍, കുളത്തൂപ്പുഴയില്‍ പൊലീസ് നടത്തി. പരിശോധനാ ഫലം സമാനമായിരുന്നു.
റിപ്പോര്‍ട്ട് വിവരങ്ങള്‍ മുന്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയിരുന്നു. മൂര്‍ഖന്‍ പാമ്ബിനു വശങ്ങളിലായി രണ്ടു വിഷപ്പല്ലുകളാണുള്ളത്.
ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റാല്‍ പാടുകള്‍ തമ്മിലുള്ള അകലം പരമാവധി 1.8 സെമീ ആണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അഞ്ചടി നീളമുള്ള പാമ്ബിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ തമ്മിലുള്ള അകലത്തില്‍ വ്യത്യാസം വന്നു.
ആദ്യ കടിയില്‍ 2.3 സെമീ ആയും രണ്ടാമത് 2.8 സെമീ ആയും വര്‍ധിച്ചു. പാമ്ബ് സ്വമേധയാ കടിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ തമ്മിലുള്ള അകലം ഒരേ അളവിലായിരിക്കും.
മൂര്‍ഖന്‍പാമ്ബിന്റെ തലയിലെ എല്ലുകള്‍ ഫ്ലെക്സിബിള്‍ ആണ്. തലയില്‍ അടിച്ചു പ്രകോപിപ്പിച്ചാല്‍ പാമ്ബ് കടിക്കും. കടിയില്‍ പല്ലിന്റെ അളവുകള്‍ വ്യത്യസ്ത രീതിയിലാകും.
പാമ്ബിനെ പ്രകോപിപ്പിക്കാന്‍ ഭക്ഷണവും നിര്‍ണായക ഘടകമാണ്. സമീപകാലത്ത് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ച പാമ്ബ് ഏഴു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
മൂര്‍ഖന്‍പാമ്ബ് ദിവസവും മൂന്നു തവണ ആഹാരം കഴിക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണമായി ദഹിക്കാന്‍ ഏഴു ദിവസം വേണം. എന്നാല്‍ ഭക്ഷണവശിഷ്ടങ്ങള്‍ ശരീരത്തില്‍ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയില്‍ കഴിഞ്ഞില്ല.