തിരുവനന്തപുരം: എം.എം.മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് സീതാറാം യച്ചൂരിയുടെ വിയോജിപ്പു മറികടന്ന്. എന്നാല്‍ എം.എം.മണി ഇനി ശ്രദ്ധിച്ചു നീങ്ങും എന്നു മുഖ്യമന്ത്രി ഉറപ്പുനൽകി.
പാർട്ടിക്ക് പലതവണ തലവേദന ഉണ്ടാക്കിയിട്ടുള്ള മണിയെ മന്ത്രിസഭയിലുൾപ്പെടുത്തിയാല്‍ അത് ദോഷകരമാകുമോ എന്നാണ് യച്ചൂരി ആശങ്ക പ്രകടിപ്പിച്ചത്. ഇടുക്കിയിൽ പാർട്ടി നടത്തിയ കൊലപാതകങ്ങളെക്കുറിച്ചു നടത്തിയ വിവാദപ്രസംഗത്തിന്‍റെ പേരിൽ വെട്ടിലായ മണി തുടർന്നുണ്ടായ കേസിൽ നിന്നു പൂർണമായും ഒഴിവായിട്ടില്ല. ഇതിന്‍റെ പേരിൽ ആറുമാസത്തേക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടേറിയേറ്റിൽ മണിയുടെ പേര് നിർദേശിച്ചത്. മന്ത്രിസഭ രൂപീകരണ സമയത്ത് മാറ്റിനിർത്തപ്പെട്ട ഏക പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിൽ ഒഴിവുവരുമ്പോൾ ആദ്യം പരിഗണിക്കേണ്ടതു മണിയെയാണെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കി.