കോട്ടയം: കെവിന്‍ കേസില്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിക്കുകയായിന്നെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും ഷാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.
മറ്റ് പ്രതികളുടെ അഭിഭാഷകര്‍ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്.
കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാസഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്.
ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്. 2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്.
പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
പിന്നീട് മെയ് 27ന് നീനുവിന്‍റെ സഹോദരന്‍ ഷാനുവിന്‍റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 തെളിവു പ്രമാണ രേഖകളുമുണ്ട്.