തമിഴ്നാട്ടിലെ തിരുവാരൂരില്‍ നിന്ന് ഡി.എം.കെ.യുടെ തലൈവര്‍ കലൈഞ്ജർ കരുണാനിധി വീണ്ടും ജനവിധിതേടും. ഈ മണ്ഡലത്തിൽ നിന്ന് തന്നെ ജയിച്ചാണ് കരുണാനിധി 2011 ലും നിയസഭയിലേയ്ക്ക് എത്തിച്ചേര്‍ന്നത്. തിരുവാരൂരിലെത്തി ഏപ്രിൽ 25-ന് കരുണാനിധി നാമനിർദേശപ്പത്രിക സമർപ്പിക്കും. ഇത് പതിമൂന്നാമത്തെ തവണയാണ് 92-കാരനായ കരുണാനിധി നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ഇക്കുറിയും തിരുവാരൂരില്‍ കരുണാനിധിക്ക് കാര്യമായ വെല്ലുവിളി ഉണ്ടാകുകയില്ല. തമിഴകത്തിന്‍റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ലയാണ് കരൂർ. കുഴിത്തലൈയിൽ നിന്നാണ് തിരുവാരൂര്‍. 1952-ൽ 28-ാം വയസ്സിലാണ് കരുണാനിധി തന്‍റെ കന്നിയങ്കത്തിന് ഇറങ്ങിയത്. ഇതില്‍ വന്‍ വിജയത്തോടെ ജയിച്ചു കയറിയ കരുണാനിധിക്ക് പിന്നീടിതുവരെ തോല്‍വിയറിയേണ്ടിവന്നിട്ടില്ല.
ഡി.എം.കെ.യുടെ ശക്തി ചെന്നൈയില്‍ കുറയുകയാണെന്ന തിരിച്ചറിവാണ് കരുണാനിധിയെ 2011-ൽ തിരുവാരൂരിലേക്ക് കളംമാറ്റുവാന്‍ പ്രേരിപ്പിച്ചത്. രാജീവ്ഗാന്ധി വധത്തെത്തുടർന്ന് 1991-ൽ തമിഴകത്ത് ആഞ്ഞടിച്ച സഹതാപതരംഗത്തിൽ ഡി.എം.കെ. തകർന്നടിഞ്ഞപ്പോഴും കലൈഞ്ജറുടെ കാലിടറിയില്ല. എം.ജി.ആറിന്റെ മാസ്മരിക വ്യക്തിപ്രഭാവത്തിനുമുന്നിലും പരാജയമറിയാതെ കലൈഞ്ജർ പിടിച്ചുനിന്നു. 1984-ലെ തിരഞ്ഞെടുപ്പിൽ മാത്രമാണ് കലൈഞ്ജർ മത്സരിക്കാതിരുന്നത്. ഇക്കാലത്തിനിടയിൽ അഞ്ചുവട്ടം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദവിയും കലൈഞ്ജർ വഹിച്ചു.