തൃശ്ശൂര്‍: തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
അഭിനേതാവ് എന്നതിനേക്കാള്‍ പ്രശസ്തനായ തുള്ളല്‍ കലാകാരന്‍ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തിയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം.
പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ 12 ഓളം പ്രശസ്‍ത അവാര്‍ഡുകള്‍ കരസ്ഥമാക്കി.
അച്ഛനും ഗുരുവുമായ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്ബീശന്‍ പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു. തുള്ളല്‍ കലയില്‍ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവന്‍ നമ്പീശന്‍, മകനെ തുള്ളല്‍ പഠിപ്പിക്കുവാന്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് ഗീതാനന്ദന്‍റെ വാശിയില്‍ അച്ഛന്‍ തന്നെ തുള്ളലിന്‍റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.
1974ല്‍ ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 15ാം വയസ്സില്‍ തന്നേക്കാള്‍ മുതിര്‍ന്നവരെ ഓട്ടന്‍തുള്ളല്‍ പരിശീലിപ്പിച്ചു വേദിയിലെത്തിച്ചു. 1983 മുതല്‍കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു.
കാല്‍ നൂറ്റണ്ട് കാലത്തോളം കലാമണ്ഡലത്തില്‍ തുള്ളല്‍ വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു. ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചത് കലാമണ്ഡലം ഗീതനന്ദനായിരുന്നു. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച തുള്ളല്‍പ്പദക്കച്ചേരി കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായിരുന്നു.
കാവ്യമാധവനും നീന പ്രസാദുമടക്കം വലിയൊരു ശിഷ്യ സമ്പത്തിനുടമ കൂടിയായിരുന്നു അദ്ദേഹം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. ഹാസ്യകലയായി മാത്രം വേദിയിലെത്തിയിരുന്ന ഓട്ടന്‍തുള്ളലില്‍ വ്യത്യസ്തത പരീക്ഷിക്കാനുള്ള ഗീതാനന്ദന്‍റെ ശ്രമങ്ങള്‍ വന്‍ വിജയമായിരുന്നു. ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്‍റെ പുരസ്കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയിൽ നിന്നു 2017 മാർച്ചിലാണ് വിരമിച്ചത്.