ചെന്നൈ: തമിഴ്‌നാട്ടില്‍ ചിദംബരത്ത് ജുവലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊളളസംഘത്തിലെ തലവന്‍ ജുവലറിയിലെ മുന്‍ ജീവനക്കാരന്‍. സീര്‍ക്കാഴിയിലെ ജുവലറിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് പിരിച്ചുവിട്ട രാജസ്ഥാന്‍ സ്വദേശി രമേശ് പാട്ടീലാണ് കൊളളയുടെ ബുദ്ധികേന്ദ്രം. രമേശ് ഉള്‍പ്പടെ അഞ്ചുപേരാണ് ജുവലറി ഉടമ തങ്കരാജ് ചൗധരിയുടെ വീട്ടിലെത്തി തങ്കരാജിനെയും മകന്റെ ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയും ചെയ്‌തത്. ജുവലറിയില്‍ നിന്ന് പിരിഞ്ഞ ശേഷം ഒരു വര്‍ക്‌ഷോപ്പില്‍ ജോലി നോക്കുകയായിരുന്നു രമേശ്. ഈ സമയം രാജസ്ഥാന്‍കാരായ മറ്റ് പ്രതികളെ സംഘടിപ്പിച്ച് കൊളളയ്‌ക്ക് പദ്ധതിയിട്ടു.
തോക്ക് ഉള്‍പ്പടെ മാരകായുധങ്ങളുമായി ബുധനാഴ്‌ച പുലര്‍ച്ചെ ആറരയോടെ സംഘം സീര്‍ക്കഴിയിലെ തങ്കരാജിന്റെ വീട്ടിലെത്തി. ഇടപാടുകാരാണെന്ന് കരുതി വാതില്‍ തുറന്ന ചൗധരിയെ ആക്രമിച്ച് സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ നമ്ബര്‍ സംഘടിപ്പിച്ചു. ശബ്ദം കേട്ട് ഓടിവന്ന തങ്കരാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെ അപ്പോള്‍തന്നെ സംഘം കൊലപ്പെടുത്തി. ശേഷം വീട്ടിലെ കാറില്‍തന്നെ സംഘം സ്വര്‍ണം തട്ടിയെടുത്ത് രക്ഷപ്പെട്ടു. കാറില്‍ ജിപിഎസ് സംവിധാനമുണ്ടെന്ന് മനസ്സിലാക്കിയ കൊളളസംഘം തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വരാതിരിക്കാന്‍ ഇരിക്കൂര്‍ എന്ന ഗ്രാമത്തില്‍ കാറുപേക്ഷിച്ച് ഇവിടുളള നെല്‍പാടത്തില്‍ സ്വര്‍ണം കുഴിച്ചിട്ടു. എന്നാല്‍ നാട്ടുകാര്‍ ഇവരെ കണ്ടെത്തിയതോടെ പൊലീസ് പിടിയിലായി.
തുടര്‍ന്ന് പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ കൂട്ടത്തിലെ മണിലാല്‍ എന്നയാള്‍ ശ്രമിച്ചതോടെ പൊലീസ് വെടിവച്ചു.അങ്ങനെ ഇയാള്‍ കൊല്ലപ്പെട്ടു. കൂട്ടത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടു. ഇയാളെ വ്യാഴാഴ്‌ച രാത്രി കുംഭകോണത്ത് നിന്നും പിടികൂടി.