ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. രാത്രി 11.30 ഒാടെയായിരുന്നു അന്ത്യമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. പന്ത്രണ്ടേകാലോടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. സെപ്റ്റംബർ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് അന്ത്യം. ഗവർണറും സംസ്ഥാന മന്ത്രിമാരും പാർട്ടി നേതാക്കളും മറ്റും ആശുപത്രിയിലെത്തിയിട്ടുണ്ട്. ജയലളിതയുടെ ഭൗതിക ശരീരം ഇപ്പോള്‍ പൊതു ദര്‍ശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റിയിരിക്കുകയാണ്. ജയലളിതയെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഹാളിലേക്കെത്തുന്നത്. നാലുമണിയോടെ ഭൗതിക ശരീരം സംസ്കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ടുപോകും. മറീന ബീച്ചില്‍ എംജിആര്‍ സ്മാരകത്തിന് അടുത്തായിരിക്കും ജയയ്ക്ക് അന്ത്യവിശ്രമം ഒരുക്കുക.
മൈസൂരില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1948 ലാണ് ജയലളിത ജനിച്ചത്. 1961 ൽ കന്നഡ ചിത്രമായ ശ്രീശൈല മാഹാത്മ്യയിൽ ബാലതാരമായി അരങ്ങേറിയ ജയ പതിനാറാം വയസിൽ ചിന്നഡ ഗൊംബെ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. പിന്നീടവിടുന്ന് ചിത്രങ്ങളുടെ വിജയകൂട്ടായി മാറി ജയ. 1965 ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലാണ് ജയ ആദ്യമായി എംജിആറിനൊപ്പം അഭിനയിച്ചത്. ആ അടുപ്പം വളര്‍ന്ന് എംജിആറിന്‍റെ രാഷ്ട്രീയ പിൻഗാമിയാകുന്നതുവരെയെത്തി. എംജിആറിന്‍റെ മരണശേഷമാണ് ജയ രാഷ്ട്രീയത്തിൽ സജീവമായത്.