ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹം അമേരിക്കയില്‍ നദിയില്‍ നിന്നും കണ്ടെത്തി

ന്യൂയോര്‍ക്ക്: ( 16.04.2021) ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ഷുവ്രോ ബിശ്വാസിന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ നിന്നും കണ്ടെത്തി. തിങ്കളാഴ്ചയാണ് 31 കാരനായ ഷുവ്രോയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊലപാതകമാകാന്‍ സാധ്യതയില്ലെന്നും അതിന്റെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. ഷുവ്രോവിന്റെ സഹോദരന്‍ 34കാരനായ ബിപ്രോജിത് ബിശ്വാസും സഹോദരന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ‘മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് സഹോദരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണല്‍ സഹായം തേടണമെന്ന് ഞങ്ങള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍ സഹോദരന്‍ വിസമ്മതിച്ചു.

ഷുവ്രോ വളരെ നല്ല വ്യക്തിയായിരുന്നു, അതീവ ബുദ്ധിമാനായ ഒരാള്‍.’ ബ്രിപോജിത്ത് പറയുന്നു. ബുദ്ധിമുട്ടുകള്‍ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. അടുത്തിടെ ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍ ഷുവ്രോ പോയിരുന്നു എന്നാല്‍ അതെന്തിനാണെന്ന് വീട്ടുകാര്‍ക്കും അറിയില്ല.

സ്വയംതൊഴിലിലേര്‍പെട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.

റിപോര്‍ട് അനുസരിച്ച്‌ ഷുവ്രോ താമസിച്ചിരുന്ന അപ്പാര്‍ട്മെന്റിന്റെ മാനേജ്മെന്റ് ഇയാള്‍ക്കെതിരെ മാന്‍ഹാട്ടനിലെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇയാളെ അപ്പാര്‍ട്മെന്റില്‍ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അത്.

കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലവേറ്ററിനുളളില്‍ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടര്‍ന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ മാനേജ്മെന്റ് കേസ് ഫയല്‍ ചെയ്തത്.

prp

Leave a Reply

*