‘ ബഹിരാകാശത്തു നിന്ന് ആരെങ്കിലും ഇറങ്ങിയാണോ ഗുജറാത്തില്‍ ആളുകളെ കൊന്നൊടുക്കിയത്, ഗോഡ്‌സെ സിനിമയും നിരോധിക്കുമോ’ ബി.ബി.സി ഡോക്യമെന്ററി വിവാദത്തില്‍ ഉവൈസി

ഹൈദരാബാദ്: ബി.ബി.സി ഡോക്യമെന്ററി വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

അങ്ങിനെയെങ്കില്‍ ഇനി ഇറങ്ങാനിരിക്കുന്ന ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ കുറിച്ച സിനിമയും കേന്ദ്രം വിലക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

‘ ബ്രിട്ടീഷ് നിയമത്തിന്റെ പേരും പറഞ്ഞ് മോദി സര്‍ക്കാര്‍ ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയില്‍ ട്വിറ്ററിലും യുട്യൂബിലും തടഞ്ഞിരിക്കുകയാണ്. പിന്നെ ഗുജറാത്ത് വംശഹത്യയില്‍ ബഹിരാകാശത്ത് നിന്ന് ആരെങ്കിലും വന്നാണോ ആളുകളെ കൊന്നൊടുക്കിയത്’ – ഉവൈസി ചോദിച്ചു. ഗോഡ്‌സെയെ കുറിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ബി.ജെ.പി ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞിരിക്കുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ കുറിച്ച നിങ്ങളുടെ നിലപാട് എന്തെന്ന് പ്രധാനമന്ത്രിയോടും ബി.ജെ.പി നേതാക്കളോടും ഞാന്‍ ചോദിക്കുകയാണ്. അങ്ങിനെയെങ്കില്‍ ഇനി ഇറങ്ങാനിരിക്കുന്ന ഗോഡ്‌സെയെ കുറിച്ച സിനിമ കേന്ദ്രം വിലക്കുമോ.ഗോഡ്‌സെ സനിമ നിരോധിക്കാന്‍ ഞാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുയാണ്’ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ നാട്ടില്‍ ജി20 എന്ന പോസ്റ്റര്‍ ഡല്‍ഹിയില്‍ പതിച്ചിട്ടുണ്ട്. എന്നിട്ട് ജനാധിപത്യ രാജ്യത്തിലെ യുട്യൂബില്‍ ബിബിസി ഡോക്യുമെന്ററി നിരോധിച്ചിരിക്കുന്നു. ഗോഡ്‌സെക്കും സവര്‍ക്കുമിടയില്‍ വ്യത്യസ്ത സേനേഹമാണ്. ഗാന്ധി വധിക്കപ്പെട്ട ജനുവരി 30ന് ഇറങ്ങാനിരിക്കുന്ന ഗോഡ്‌സെ എന്ന സിനിമ നിരോധിക്കണമെന്ന് ഈ ഘട്ടത്തില്‍ ഞങ്ങള്‍ മോദിയോട് ആവശ്യപ്പെടുകയാണ്’ – ഉവൈസി തുറന്നടിച്ചു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. യൂട്യൂബ്, ട്വിറ്റര്‍ എന്നീ സാമൂഹികമാധ്യമങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെയ്ക്കുന്നതാണ് കേന്ദ്രം വിലക്കിയത്.

ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഇതിനെതിരേ വലിയ എതിര്‍പ്പുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്നും ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ വിവാദത്തില്‍ ബിബിസി വിശദീകരണം നല്‍കിയിരുന്നു.

prp

Leave a Reply

*