കാബൂള്‍: താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്‌വരയില്‍ പോരാടുന്ന വിമതസൈന്യത്തിലെ അംഗമെന്ന് സംശയിക്കുന്ന വ്യക്തിയുടെ കുഞ്ഞിനെ താലിബാന്‍ വെടിവച്ചു കൊന്നു.അഫ്ഗാനിസ്ഥാനിലെ തഖാര്‍ പ്രവിശ്യയിലാണ് സംഭവം. താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്‌വരയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ പുറംലോകത്തെ അറിയിക്കുന്ന പഞ്ച്ഷീര്‍ ഒബ്സര്‍വര്‍ എന്ന മാദ്ധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം പുറത്തായതോടെ താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ഏതാനും സ്വതന്ത്ര മാദ്ധ്യമങ്ങള്‍ കടുത്ത നിലപാടെടുത്തിട്ടുണ്ട്. പഞ്ച്ഷീര്‍ താഴ്‌വര കേന്ദ്രീകരിച്ചു നടക്കുന്ന വിമതപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള താലിബാന്റെ അസഹിഷ്ണുതയാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുമ്ബ് അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന താലിബാനില്‍ നിന്നും ഏറെ വ്യത്യസ്ഥരാണ് തങ്ങള്‍ ഇപ്പോഴത്തെ നേതൃത്വം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടുമ്ബോഴാണ് മറ്റൊരു വശത്തു നിന്ന് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഇത്തരം ക്രൂരതകള്‍ താലിബാനെ ലോകത്തിനു മുന്നില്‍ വീണ്ടും അപഹാസ്യരാക്കുമെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ വിലയിരുത്തുന്നു.
യുദ്ധവും അക്രമങ്ങളും ഇല്ലാതെ താലിബാന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും ചോര ഒഴുക്കാതെ കാബൂള്‍ പിടിച്ചടക്കി എന്ന അവകാശവാദം അവരുടെ മുഖം മിനുക്കാന്‍ വേണ്ടിയുള്ള അടവായിരുന്നെന്നും ഇന്‍സൈഡര്‍ പത്രം എഴുതി.