മലപ്പുറം: ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ പീഡനത്തിനും ഉപദ്രവത്തിനും ഇരയാകുന്ന കേസുകളില്‍ മൊഴിയെടുക്കാന്‍ ഭാഷാ വിവര്ത്തകരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അസം, മിസോറം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബിഹാര്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇരയായ കേസുകളിലാണ് പ്രതിസന്ധി നേരിടുന്നത്.
പോക്സോ, ബാലനീതി നിയമപ്രകാരം വിവര്‍ത്തകരെ നിയമിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. വനിത- ശിശു വികസന വകുപ്പിന് കീഴിലെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ വിവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപവത്കരിക്കണം. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് പാനലുള്ളത്. ഈ പാനലില്‍ ഹിന്ദി, തമിഴ് വിവര്‍ത്തകര്‍ മാത്രമാണുള്ളത്.
മലപ്പുറം ജില്ലയിലെ തിരുനാവായ, മമ്ബാട് എന്നിവിടങ്ങളില്‍ സമീപകാലത്തുണ്ടായ ഇത്തരം കേസുകളില്‍ വിവര്ത്തകരില്ലാത്തതിനാല് മൊഴിയെടുക്കാന്‍ പ്രയാസമായിരുന്നു. തിരൂരങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം സ്വദേശിനിയെ ലൈംഗികമായി ചൂഷണം ചെയ്തത് ബിഹാര്‍ സ്വദേശിയാണ്. വിവര്‍ത്തകരുടെ അഭാവം കാരണം മൊഴിയെടുക്കാന്‍ വൈകി പ്രതി രക്ഷപ്പെടാനുള്ള സാധ്യതയും നിലനില്ക്കുന്നു.
ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കേസുകളിലെ പ്രതികള്‍ കൂടുതലും അവര്‍ക്കിടയിലെ ആളുകള്‍തന്നെയാണ്. അതിനാല്‍, ഭാഷാവിവര്ത്തകരായി അവരുടെ കൂട്ടത്തില്നിന്നുള്ളവരെ നിയമിക്കുന്നത് കേസ് അട്ടിമറിക്കാനും തള്ളിപ്പോകാനും കാരണമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. വനിത -ശിശു വികസന വകുപ്പ് എല്ലാ ജില്ലയിലെയും ശിശു സംരക്ഷണ യൂനിറ്റുകളോടും റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍, ഓരോ ജില്ലയിലും എത്ര അതിഥി തൊഴിലാളികളുടെ മക്കള്‍ താമസിക്കുന്നു എന്നത് സംബന്ധിച്ച കണക്കുപോലും ഇതുവരെ തയാറാക്കിയിട്ടില്ല. അസം, ബിഹാര്‍, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഷകള്‍ക്ക് വിവര്‍ത്തകരെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പത്ര -മാധ്യമങ്ങളില്‍ പരസ്യം നല്കി എന്നല്ലാെത മറ്റു നടപടികളുണ്ടായിട്ടില്ല.