അവിഹിത ബന്ധമുള്‍പ്പെടെ അക്കമിട്ട് നിരത്തി എഡിജിപിയുടെ റിപ്പോര്‍ട്ട്; സിഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സാധ്യത

ഗുണ്ടകളുമായുള്ള വഴി വിട്ട ബന്ധത്തിന് പുറമേ സസ്പെന്‍ഡ് ചെയ്ത പേട്ട സിഐ റിയാസ് രാജയുടെ സ്വഭാവ ദൂഷ്യങ്ങള്‍ അക്കമിട്ട് നിരത്തി എഡിജിപിയുടെ റിപ്പോര്‍ട്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന്‍്റെ ഉത്തരവിലാണ് സിഐയുടെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി വ്യക്തമാക്കുന്നത്. റിയാസ് രാജയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് ശ്രീകാന്തിനെ എഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പൊലീസില്‍ തുടരാനുള്ള യോഗ്യത റിയാസിനില്ലെന്നും ഇയാളുടെ സ്വഭാവദൂഷ്യങ്ങളും വഴിവിട്ട ബന്ധങ്ങളും പിരിച്ചുവിടാന്‍ പരിഗണിക്കാവുന്നതാണെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് മുന്നില്‍ ശുപാര്‍ശ ചെന്നിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ ചെയ്തതാണ് പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കേരള പൊലീസ് ആക്‌ട് സെക്ഷന്‍ 86 (1) (c), സെക്ഷന്‍ 86 (3), സെക്ഷന്‍ 29 (1), സെക്ഷന്‍ 4 എന്നിവ ഉപയോഗിച്ച്‌ റിയാസ് രാജയെ പിരിച്ചുവിടാന്‍ കഴിയുന്ന കുറ്റങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്നാണ് ഡിജിപിക്ക് എത്തിയ പിരിച്ചുവിടല്‍ ശുപാര്‍ശയില്‍ പറയുന്നത്.

മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് അയോഗ്യനായാല്‍ പൊലീസുദ്യോഗസ്ഥനായി സേനയില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് വ്യക്തമാക്കുന്നതാണ് സെക്ഷന്‍ 86 (1) (c).

അക്രമോത്സുകത, അസാന്മാര്‍ഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചതോ, ഈ കുറ്റങ്ങള്‍ക്ക് ക്രിമിനല്‍ കേസുള്ളതോ ആയവരെ സസ്‌പെന്‍ഡ് ചെയ്‌തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടുകയോ നിര്‍ബന്ധമായി വിരമിപ്പിക്കുകയോ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് സെക്ഷന്‍ 83 (3).

പൗരന്‍മാരുടെ ജീവന്‍, സ്വത്ത്, മനുഷ്യാവകാശം, അന്തസ് എന്നിവ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുക, കുറ്റകൃത്യങ്ങള്‍ നിയമാനുസൃതം അന്വേഷിക്കുന്നതില്‍ വീഴ്ച്ചയുണ്ടാക്കുക, പൊലീസ് സേനയുടെ അച്ചടക്കം പാലിക്കാതിരിക്കുക, ജനങ്ങളില്‍ പൊതു സുരക്ഷിതത്വബോധം ഉറപ്പാക്കാതിരിക്കുക, സ്ത്രീകളുടെ സുരക്ഷ ഉറപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തെളിഞ്ഞാല്‍ പിരിച്ച്‌ വിടാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് സെക്ഷന്‍ 4.

പൊലീസുദ്യോഗസ്ഥര്‍ പൊതുജനങ്ങളോടുള്ള ഇടപെടലുകളില്‍ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്. ഇത് ലംഘിച്ചാല്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് സെക്ഷന്‍ 29 (1).

കൊടും ക്രിമിനലുകള്‍ക്ക് പൊലീസിലെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുകയും പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്യുകയും ചെയ്‌തിരുന്ന റിയാസ് ഏറെക്കാലമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷും ഓംപ്രകാശുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍്റെയൊക്കെ അടിസ്ഥാനത്തിലാണ് റിയാസ് രാജയെ എഡിജിപിയുടെ ഉത്തരവിന്‍്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.

എഡിജിപി എംആര്‍ അജിത്കുമാറിന്‍്റെ ഉത്തരവില്‍ പേട്ട സിഐ റിയാസ് രാജയെ സസ്പെന്‍ഡ് ചെയ്യാന്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍

ലുലുമാളിനടുത്ത് പ്രവര്‍ത്തിച്ച അനധികൃത മസാജ് സെന്ററില്‍ സ്ത്രീയുമായി സന്ദര്‍ശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

പേട്ട എസ്‌എച്ച്‌ഒ ആയിരിക്കെ റിയാസ് രാജയെ വെണ്‍പാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അവിഹിതബന്ധങ്ങള്‍ കാരണം വീട്ടുടമ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചിരുന്നു.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഗുണ്ടാലിസ്റ്റില്‍ പെട്ടയാളുടെ ഭാര്യയുമായി സിഐക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് പൊലീസിസ് സേനാംഗത്തിന് ചേര്‍ന്നതല്ലെന്നും സംസ്ഥാന ഇലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.

റിയാസ് രാജക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ശുപാര്‍ശ നല്‍കി. ആരോപണങ്ങള്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ വിശദമായി അന്വേഷിച്ചപ്പോള്‍ ശരിയാണെന്ന് കണ്ടെത്തിയതായും ഉത്തരവില്‍ പറയുന്നു.

ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് സേനാംഗത്തിന് ചേരാത്ത സൗഹൃദം റിയാസ് പുലര്‍ത്തി. ഈ സ്ത്രീ മദ്യപിച്ച്‌ പൊതുജനമധ്യത്തില്‍ വച്ച്‌ അവര്‍ക്ക് സിഐയുമായി ബന്ധമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയതായി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ റിയാസിനെതിരെ അന്വേഷണം നടത്തിയ ഉന്നതതല സംഘത്തിന് മൊഴി നല്‍കിയതായും ഉത്തരവില്‍ പറയുന്നു.

പൗരന്‍മാര്‍ക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി അന്വേഷണത്തില്‍ ബോധ്യമായെന്ന് എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.

prp

Leave a Reply

*