സാമ്ബത്തിക രംഗത്തും ചൈനയ്ക്ക് തിരിച്ചടി ആവശ്യം; ഇന്ത്യയ്ക്ക് വെല്ലുവിളി

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തത് ഇന്ത്യ ചൈന ബന്ധത്തില്‍ ഗുരുതരമായ ഗതിഭേദമാണ് ഉണ്ടാക്കിയിരിക്കുന്നത്. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്ന അഭിപ്രായം.

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നു രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്നുമണ് പല കോണുകളില്‍ നിന്നും ഉയരുന്ന ആവശ്യം.

എന്നാല്‍, സാമ്ബത്തികപരമായി ചൈനയെ ഇന്ത്യയില്‍നിന്ന് ഒഴിവാക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

‘മെയ്ഡ് ഇന്‍ ചൈന’ ടാഗില്‍ ഇന്ത്യയിലെത്തുന്നത് സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട് ടിവികളും ഉള്‍പ്പെടെ അനവധി ചൈനീസ് ഉല്‍പ്പന്നങ്ങളാണ്.

ആഗോള ശക്തിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി വഴിയല്ലാതെ നേരിട്ടുള്ളതും അല്ലാതെയുമുള്ള വിദേശനിക്ഷേപം വഴിയും ചൈനീസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2.34 ബില്യന്‍ യുഎസ് ഡോളറിന്റെ ചൈനീസ് പണമാണ് ഇന്ത്യയിലെത്തിയതെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. എന്നാല്‍ മറ്റു നിക്ഷേപങ്ങളിലൂടെ ഇന്ത്യയില്‍ 6 മുതല്‍ 8 ബില്യന്‍ യുഎസ് ഡോളര്‍ വരെ ചൈനീസ് നിക്ഷേപം എത്തിയിട്ടുണ്ടാകാമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.

വര്‍ഷാവര്‍ഷം വിനോദസഞ്ചാര മേഖലയില്‍ ചൈനയില്‍നിന്ന് 550 മില്യന്‍ യുഎസ് ഡോളറാണ് ഇന്ത്യയിലെത്തുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകളിലും ചൈനീസ് കമ്ബനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ആലിബാബ, ഷവോമി, ടെന്‍സെന്റ്, ചൈന യുറേഷ്യ ഇക്കണോമിക് കോഓപ്പറേഷന്‍ ഫണ്ട്, ദിദി ചുസിങ്, ഷുന്‍വെയ് ക്യാപിറ്റല്‍, ഫോസണ്‍ ക്യാപിറ്റല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയ പ്രമുഖ ചൈനീസ് കമ്ബനികള്‍. പേടിഎം, സ്‌നാപ്ഡീല്‍, ഒല, സ്വിഗി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ചൈനീസ് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ 5 വര്‍ഷം വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലായി 5.5 ബില്യന്‍ യുഎസ് ഡോളര്‍ ചൈനീസ് നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നാണ് ബുധനാഴ്ച ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ചൈനയുടെ പണം ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നാണ്.

ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 75 ശതമാനത്തിലധികം കയ്യടക്കിയിരിക്കുന്നത് ചൈനീസ് കമ്ബനികളാണ്. ഷവോമി 31 ശതമാനത്തിലധികവും വിവോ 21 ശതമാനത്തിലധികവും ഈ മേഖലയില്‍ കൈപ്പിടിയിലൊതുക്കുന്നു.

2000ല്‍ വെറും 3 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയിരുന്നതെങ്കില്‍ 2018ല്‍ അത് 95.54 ബില്യനായി വര്‍ധിച്ചു. 2019ല്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി 68 ബില്യന്‍ യുഎസ് ഡോളറും ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി 16.32 ബില്യന്‍ യുഎസ് ഡോളറുമാണ്.

5ജി സാങ്കേതികവിദ്യ പ്രാബല്യത്തില്‍ വരുന്നതോടെ ചൈനയ്ക്ക് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയില്‍ വലിയതോതിലുള്ള സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ട്രംപ് യുഎസില്‍ വിലക്കിയെങ്കിലും ടെക്ക് ഭീമനായ വാവെയ് കമ്ബനിക്ക് ഇന്ത്യയില്‍ 5ജി ട്രയലുകള്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

prp

Leave a Reply

*