‘ബാലുവിന്‍റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്, ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല’: ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെയും മകളുടെയും അപകടമരണത്തിന് ശേഷം അഞ്ച് മാസങ്ങള്‍ക്കിപ്പുറം അപകടത്തെപ്പറ്റി പുതിയ മാനങ്ങളാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അപകടമരണത്തിലാണ് ഇപ്പോള്‍ കേസ് നീങ്ങുന്നത്. അതിനിടയിലാണ് ബാലുവിന്‍റെ ബന്ധു ഭാര്യ ലക്ഷ്മിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അത്തരം പ്രചരണങ്ങള്‍ക്ക് ലക്ഷ്മി മറുപടി പറയുകയാണ്.

”സംഗീതം മാത്രമായിരുന്നു ബാലുവിന്‍റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങള്‍ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്‍റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്”.

മരണത്തിനിടയാക്കിയ വാഹനാപകട സമയത്തു തങ്ങളുടെ കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിവ്യക്തമാക്കി. അപകട ശേഷം കാറിലെ വസ്തുക്കള്‍ നീക്കുന്നതു പൊലീസ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 25 പവനില്‍ താഴെ സ്വര്‍ണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതില്‍ ചിലതു മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.

എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീര്‍ന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവന്‍ തിരികെക്കിട്ടാന്‍ മല്ലിട്ട്, ചികിത്സകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഞാന്‍ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ..

വാഹനമോടിച്ചിരുന്നത് അര്‍ജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാന്‍ പറയുന്നത്. അപകടമുണ്ടായതു തന്‍റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുള്‍പ്പെടെ ആ ദിവസങ്ങളില്‍ ഏറ്റുപറഞ്ഞ അര്‍ജുന്‍ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ലക്ഷ്മി പറയുന്നു. പ്രകാശ് തമ്പിയെ അറിയില്ല എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. ഫെയ്‌സ്ബുക്കിലെ കുറിപ്പിലും അങ്ങനെ പറഞ്ഞിട്ടില്ല. ജിം ട്രെയിനര്‍ ആയിരുന്ന തമ്പിയുമായി ബാലുവിന് 7 വര്‍ഷത്തെ പരിചയമുണ്ട്.

പ്രാദേശിക പരിപാടികളുടെ കോഓര്‍ഡിനേഷന്‍ മറ്റു പലരെയും പോലെ തമ്പിയും ചെയ്തിരുന്നു. അപകടമുണ്ടായ ശേഷം ആശുപത്രിയില്‍ സഹായത്തിനും എത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ആളുകള്‍ ഓടിപ്പോകുന്നതു കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ മാത്രമാണറിയുന്നത്. അത് അറിഞ്ഞിട്ടും മറച്ചുവച്ചെങ്കില്‍ തമ്പിയാണു മറുപടി പറയേണ്ടത്.

സ്വര്‍ണക്കടത്തില്‍ തമ്പിക്കു പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ലായിരുന്നു. എനിക്കു വലിയ ഞെട്ടലായിപ്പോയി ഈ വാര്‍ത്ത. ചെറിയ പിരിമുറുക്കങ്ങള്‍ പോലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ആ നിമിഷം തന്നെ പുറത്താക്കിയേനേ. ദുരൂഹതകള്‍ മാറണം. എന്റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂ. നീതി കിട്ടാന്‍ ഏതറ്റം വരെയും പോവുമെന്നും ലക്ഷ്മി പറഞ്ഞു.

prp

Leave a Reply

*