കേരളത്തില്‍ നിന്നും കാണാതായ 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍ഗോഡ്, പാലക്കാട്, എന്നിവിടുങ്ങളില്‍ നിന്നും കാണാതായ ഇവര്‍ സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന തീവ്രവാദസംഘടനയുടെ ക്യാമ്പിലെത്തിയതായാണ് കരുതുന്നത്. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നും വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഒരു മാസത്തോളമായി കാണാതായ ഇവരില്‍ കാസര്‍കോട് ജില്ലയിലെ 12 പേരും പാലകക്കാട് ജില്ലയിലെ നാലുപേരുമുണ്ട്. ഈ സംഘം ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ ക്യാമ്പില്‍ എത്തിയിരിക്കുന്നതായാണ് കരുതുന്നത്.
കാസര്‍ഗോഡ് പടന്ന പിഎച്ച്സിക്കുസമീപം താമസിക്കുന്ന ഹക്കീമിന്റെ മകൻ ഹഫീസുധിൻ ശ്രീലങ്കയിലേക്കു മതപഠനത്തിനു എന്നു പറഞ്ഞ് ഒരു മാസം മുൻപാണ് വീടുവിട്ടത്. പിന്നീട് ഇനി കാണില്ലെന്ന് കാണിച്ചു അഫ്‌ഗാനിസ്ഥാൻ നമ്പറിൽ നിന്നും വീട്ടുകാർക്ക് മെസ്സേജ് ലഭിക്കുകയായിരുന്നു. സമാന രീതിയില്‍ പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസ്സുള്ള കുഞ്ഞ്, ഇജാസിന്‍റെ അനുജന്‍ ഷിഹാസ്, ഷിഹാസിന്‍റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുള്‍റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് ജില്ലയില്‍നിന്നുള്ള ഈസ, ഈസയുടെ ഭാര്യ, യഹ്യ, യഹ്യയുടെ ഭാര്യ എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മറ്റ് സംഘാംഗങ്ങള്‍.