ദീപാ നിശാന്തിന് വധഭീഷണി; ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

തൃശൂര്‍: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്‍റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കത്വ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തത് മുതലാണ് ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. രമേഷ് കുമാര്‍ നായര്‍ എന്നയാളാണ് ദീപാ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചുവെന്നും കമന്റിട്ടത്. ഇതിന് താഴെ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ‌ഞങ്ങള്‍ അതിന് ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് മറുപടിയും കൊടുത്തു.

അശ്ലീല സൈറ്റുകളില്‍ നമ്പര്‍ കൈമാറി എല്ലാവരോടും വിളിക്കാന്‍ ഒരു കൂട്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ അശ്ലീലമായ പ്രചാരണങ്ങളും നടന്നു. തുടര്‍ന്നാണ് ദീപാ നിശാന്ത് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തു. ഇനിയും അറസ്‌റ്റ് തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*