വാക്‌സിന്‍ എടുക്കുന്നതിന് മുമ്ബ് ആര്‍ത്തവ തിയ്യതി പരിശോധിക്കണം. ആര്‍ത്തവത്തിന്റെ അഞ്ച് ദിവസത്തിന് ശേഷമോ മുന്‍പോ വാക്‌സിന്‍ സ്വീകരിക്കരുത്. ആവര്‍ത്തവകാലത്ത് നമ്മുടെ പ്രതിരോധ ശേഷി വളരെ കുറവായിരിക്കും; സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിനു പിന്നിലെ സത്യം എന്ത്? ഡോക്ടര്‍ വിശദീകരിക്കുന്നു

ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കരുതെന്ന് വ്യാജ പ്രചാരണം. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. മെയ് 1 മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് ഇത്തരം വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത്.

‘മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ എടുക്കുന്നതിന് മുമ്ബ് ആര്‍ത്തവ തിയ്യതി പരിശോധിക്കണം. ആര്‍ത്തവത്തിന്റെ അഞ്ച് ദിവസത്തിന് ശേഷമോ മുന്‍പോ വാക്‌സിന്‍ സ്വീകരിക്കരുത്. ആവര്‍ത്തവകാലത്ത് നമ്മുടെ പ്രതിരോധ ശേഷി വളരെ കുറവായിരിക്കും. വാക്‌സിന്‍ ആദ്യം നമ്മുടെ പ്രതിരോധ ശേഷി കുറക്കുകയും പിന്നീട് ഉയര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍ ആര്‍ത്തവ സമയത്ത് വാക്‌സിന്‍ എടുക്കുന്നത് വലിയ അപകടം വിളിച്ച്‌ വരുത്തും.’ എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം.

ഡോ- ഷിംന അസീസിന്റെ വിശദീകരണം

പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്‌ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.
അപ്പോള്‍ ഇത് സത്യമല്ലേ?
സത്യമല്ല.
ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകകള്‍ ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്.
രോഗാണുവുമായി നേരിട്ടുള്ള സമ്ബര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക.
അടിസ്ഥാനമില്ലാത്ത സോഷ്യല്‍ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.

prp

Leave a Reply

*