“പട്ടിത്തം” നഷ്ടപ്പെട്ട പട്ടികള്‍ നാടിന് ഭീഷണിയായി വിലസുന്നു. നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അമ്പേ പരാജയം. വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടേണ്ട തെരുവുനായ പ്രശ്നം മുല്ലപ്പെരിയാര്‍ പ്രശ്നം പോലെ സങ്കീര്‍ണ്ണമാക്കുന്നതില്‍ മൃഗ സ്നേഹികള്‍ (ഇപ്പോള്‍ പട്ടി സ്നേഹികള്‍ ) വഹിക്കുന്ന പങ്ക് ചില്ലറയല്ല.
വന്ധ്യം കരിച്ച് പട്ടിയുടെ കടിക്കാനുള്ള വാസനയ്ക്ക് തടയിടാനുള്ള അധികാരികളുടെ “സൈക്കോളജിക്കൽ അപ്രോച്ച് ” പട്ടികൾ പല്ലും നഖവും ഉപയോഗിച്ച് നേരിട്ട് പരാജയപ്പെടുത്തുവാനാണ് സാധ്യത. ( അല്ലെങ്കിൽ തന്നെ പട്ടിയുടെ കടിക്കുവാനുള്ള വാസനയും പ്രത്യുത്പ്പാദന വ്യവസ്ഥയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു ). ഇനി വന്ധീകരണവുമായി മുന്നോട്ട് പോയാലും ആണ്‍ പട്ടികളെയാണോ അതോ പെണ്‍പട്ടികളെയാണോ വന്ധ്യം കരിക്കേണ്ടത് എന്നതിൽ പട്ടി സ്നേഹികളിൽ നിന്നു തന്നെ പുരുഷ വനിതാ പ്രവർത്തകർക്ക് വെവ്വേറെ ചർച്ച ചെയ്ത് പുളഗിതരാകാവുന്നതാണ്.
നമ്മളേക്കാൾ നന്നായി നായ്ക്കളെ ‘സ്നേഹിക്കുന്ന’ നാഗാലാന്‍റ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഇവയെ കയറ്റി അയച്ചോ മറ്റേതെങ്കിലും വിധത്തിലോ, ഈ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇത് ” പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെ” എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ച് സർക്കാരുകൾക്കും പൊതുജനങ്ങൾക്കും ഒരു കീറാമുട്ടിയായി അവശേഷിക്കും.