തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്.
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്ബാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക അന്വേഷണസംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിയും പേഴ്സനല്‍ സ്റ്റാഫും സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചതായും റിപ്പോട്ടില്‍ പറയുന്നു.
ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.