മണ്ഡലകാലത്ത് സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. മുതിര്‍ന്ന 1000 സ്ത്രീകളെ എല്ലാ ദിവസവും സന്നിധാനത്തെത്തിക്കും. ശബരിമലയില്‍ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയക്കാനാണ് നീക്കം.

മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. പുരുഷന്മാര്‍ പ്രതിഷേധത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പൊലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാല്‍, സ്ത്രീകളാകുമ്പോള്‍ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം.

മുതിര്‍ന്ന സ്ത്രീകള്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. പൊലീസുമായി സംഘര്‍ഷത്തിന് ഇവര്‍ മുതിരില്ല. നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീര്‍ഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20നാണ്. ഈ ദിവസങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകള്‍ എത്തണമെന്നത് ഉടന്‍ തീരുമാനിക്കും.

നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പൊലീസിന്‍റെയും ശുപാര്‍ശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടാകും. അതേസമയം കോടതിവിധി നടപ്പാക്കുന്നതിനെതിരെയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബിജെപിയുടേയും എന്‍ഡിഎയുടേയും രണ്ടാംഘട്ടസമരം ഇന്ന് തുടങ്ങുകയാണ്.

prp

Related posts

Leave a Reply

*