കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: ചെന്നിത്തല

തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബംഗളുരുവിലെ പബ്ലിക് അഫയേഴ്സ് സെന്‍ററിന്‍റെ (പി.എ.സി) 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച്‌ മേനി നടിക്കാന്‍ വേണ്ടി ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നതെങ്കിലും സര്‍വ്വേയില്‍ യഥാര്‍ത്ഥത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്കാനയും. പിന്നീട് പഞ്ചാബും ജാര്‍ഖണ്ഡും കഴിഞ്ഞിട്ടേ കേരളം വരുന്നുള്ളൂ. ഇത് മറച്ചു വച്ചാണ് കേരളം ഒന്നാം സ്ഥാനത്ത് എന്ന മട്ടില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്‍റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വ്വേ അനുസരിച്ച്‌ കേരളം 11ആം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ക്രമസമാധാന നിലയില്‍ സര്‍വ്വേ പ്രകാരം കേരളം യഥാര്‍ത്ഥത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് സര്‍ക്കാരിന്‍റെ പരസ്യം. യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തിന്‍റെ അവകാശി തമിഴ്നാടാണ്. പിണറായി സര്‍ക്കാര്‍ അത് തട്ടിയെടുത്തിരിക്കുകയാണ്.

നീതിനിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി പരസ്യത്തില്‍ നടിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ആറാം സ്ഥാനമാണ്. മദ്ധ്യപ്രദേശിന്‍റെ ഒന്നാം സ്ഥാനമാണ് ഇടതു സര്‍ക്കാര്‍ അടിച്ചു മാറ്റിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യത്തില്‍ സര്‍വ്വേയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് കര്‍ണാടകത്തിനാണെങ്കിലും പിണറായി സര്‍ക്കാര്‍ അതും അടിച്ചു മാറ്റി.

ആകെയുള്ള മികവില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നത് ശരിയാണ്. പക്ഷേ ഈ ഏജന്‍സി സര്‍വ്വേ ആരംഭിച്ച 2015 മുതല്‍ എന്നും കേരളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. മാത്രമല്ല 2016 ല്‍ യു.ഡി.എഫ് ഭരണ കാലത്ത് ഓവറോള്‍ ഭരണ മികവിന് 0.568 പോയിന്റ് നേടിയിരുന്നു എങ്കില്‍ ഇപ്പോഴത് 0.528 ആയി കുറയുകയാണ് ചെയ്തിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളെക്കാള്‍ മാര്‍ക്കു കുറഞ്ഞതില്‍ പിണറായി സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നത് അല്പം കടന്ന കൈയാണ്. വിശ്വാസ്യത, സുതാര്യത, നീതി നിര്‍വഹണം തുടങ്ങിയവയിലും കേരളം യു.ഡി.എഫ് കാലത്തേക്കാള്‍ പിന്നാക്കം പോവുകയാണ് ചെയ്തിരിക്കുന്നത്.
സാമ്ബത്തിക സ്ഥിതിയുടെ കാര്യത്തില്‍ കേരളം സര്‍വ്വേ അനുസരിച്ച്‌ ഏഴാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ അക്കാര്യം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

നേരത്തെ യു.ഡി.എഫ് കാലത്തെ മികവിന്‍റെ  അടിസ്ഥാനത്തില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ അതിന്റെ പിതൃത്വം ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഏറ്റെടുത്തതു പോലെ പരിഹാസ്യമാണ് ഈ പരസ്യവും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അമേരിക്കയില്‍ പോയി നിപ പ്രതിരോധത്തിന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയതായി പ്രചരിപ്പിച്ചതു പോലെയാണ് ഇതും.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഈയിടെ നടത്തിയ സര്‍വ്വേയില്‍ വ്യവസായ സൗഹൃദ അന്തരീക്ഷ സൂചികയില്‍ കേരളം 21 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിന്‍റെ പരസ്യം കൂടി നല്‍കേണ്ടതായിരുന്നു. അസത്യം പ്രചരിപ്പിച്ച്‌ എത്ര കാലം ഈ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

prp

Related posts

Leave a Reply

*