ചണ്ഡീഗഡ്| പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് കാരണക്കാരായ പ്രതികളില്‍ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ മൊഗാ ആസ്ഥാനമായുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാതാവ് രവീന്ദര്‍ സിംഗ് ആണ്. കഴിഞ്ഞ ബുധനാഴ്ച അമൃത്സറിലെ മുച്ച്‌ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്.
ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബിലെ അമൃത്സര്‍, ബറ്റാല, തന്‍ താരന്‍ ജില്ലകളിലാണ് മരണം നടന്നത്. 20 നും 80 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ മദ്യ വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ ഒരു സ്ത്രീയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു.
ജൂലൈ 29ന് രാത്രി അമൃത്സറിലെ തര്‍സിക്കയിലെ മുച്ച്‌ഹല്‍, താംഗ്ര ഗ്രാമങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് മേധാവി ജനറല്‍ ദിന്‍കര്‍ ഗുപ്ത പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് അമൃത്സറിലെ മുച്ചാല്‍ ഗ്രാമത്തില്‍ രണ്ട് പേര്‍ കൂടി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ആശുപത്രിയില്‍ താംഗ്രയില്‍ നിന്ന് കൊണ്ടുവന്ന ഒരാളും മരിച്ചു.
പിന്നീട് മുച്ച്‌ഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബറ്റാലയിലും രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച ബറ്റാലയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. തുടര്‍ന്നാണ് വ്യാജ മദ്യ ദുരന്ത വാര്‍ത്ത പുറംലോകമറിഞ്ഞത്.