‘പടയപ്പ പണിതുടങ്ങിയപ്പാ’… ഔസേപ്പിന്റെ കട വീണ്ടും തല്ലിത്തകര്‍ത്ത് മൂന്നാറിലെ പടയപ്പ, പഴക്കുലകളും പച്ചക്കറിയും അകത്താക്കി, 40000 രൂപയുടെ നാശനഷ്ടം

പടയപ്പ പണിതുടങ്ങിയപ്പാ… മൂന്നാറിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ആനയാണ് പടയപ്പ. അപകടകാരിയല്ല ഈ ആന എന്നതിനാല്‍ ആളുകള്‍ സ്വന്തം വീട്ടിലെ ഒരു വളര്‍ത്തുമൃഗത്തെ പോലെ ആയിരുന്നു പടയപ്പയെ കണ്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവന്‍ അല്‍പം അക്രമങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൂന്നാറിലേക്ക് പോയിരുന്ന ഒരു കെഎസ്‌ആര്‍ടിസി ബസിനു മുന്നിലെത്തിയ ആന കുറച്ചുനേരം ആളുകളെ പേടിപ്പിക്കുകയും പിന്നീട് വാഹനത്തിന് പോകാനുള്ള വഴിയൊരുക്കുകയും ചെയ്തിരുന്നു. ആനയുടെ കൊമ്ബ്‌കൊണ്ട് ബസിന്റെ ചില്ലിന് ചെറിയ പൊട്ടലും സംഭവിച്ചിരുന്നു. പക്ഷേ മനസില്‍ എന്തെങ്കിലും ദേഷ്യമുണ്ടോ എന്നറിയില്ല.. അവിടെ നിന്ന് പടയപ്പ നേരെ പോയത് ഒരു പഴംപച്ചക്കറിക്കടയിലേക്കായിരുന്നു. അവിയെത്തിയ ശേഷം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മൂന്നാര്‍ ജിഎച്ച്‌ റോഡില്‍ പെരുമ്ബാവൂര്‍ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശമാണ് ആന തകര്‍ത്തത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു പടയപ്പയുടെ വികൃതി അരങ്ങേറിയത്.

മാത്രമല്ല 6 പഴുത്ത വാഴക്കുലകളും മുന്തിരി, മാതളം, ആപ്പിള്‍ എന്നിവ തിന്ന് തീര്‍ക്കുകയും ചെയ്തു. പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളായ തക്കാളിയും മറ്റും ഭക്ഷിക്കുകയും ചെയ്തു. ഒറ്റ ദിവസംകൊണ്ട് ഏകദേശം 40,000 രൂപയുടെ നഷ്ടം പടയപ്പ ഉണ്ടാക്കിയെന്നാണ് കടയുടമ അവകാശപ്പെടുന്നത്. നേരത്തെ അഞ്ചുതവണ ഔസേപ്പിന്റെ കടയിലേക്ക് പടയപ്പ വന്നിട്ടുണ്ട്. ഇങ്ങനെ വരുമ്ബോഴെല്ലാം എന്തെങ്കിലുമൊരു നാശം ഉണ്ടാക്കി മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷിച്ചിട്ടേ ആന മടങ്ങാറുള്ളൂ എന്നാണ് ഔസേപ്പ് പറയുന്നത്. മൊത്തം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ പടയപ്പ ഔസേപ്പിന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്.

അതേസമയം മൂന്നാറിലേക്കുള്ള യാത്രയില്‍ കാട്ടാനകള്‍ ഭീഷണിയാകുന്നുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അവധിക്കാലങ്ങളില്‍ പലയിടങ്ങളില്‍ നിന്നും ആളുകള്‍ മൂന്നാറിലേക്ക് എത്താറുണ്ട്. അതുകൊണ്ട് ആനകള്‍ കാടിറങ്ങുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

prp

Leave a Reply

*